വയനാട് : മുണ്ടക്കൈ - ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തെരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എൻ.ഡി.ആർ.എഫ്, കെ - 9 ഡോഗ് സ്ക്വാഡ്, ആർമി കെ - 9 ഡോഗ് സ്ക്വാഡ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ്, പൊലിസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, തമിഴ്നാട് ഫയർ ആൻഡ് റസ്ക്യൂ, മെഡിക്കൽ ടീം, ദേശീയ ദുരന്തനിവാരണ അതോറിട്ടി ഡെൽറ്റ സ്ക്വാഡ്, നേവൽ, കോസ്റ്റ് ഗാർഡ് തുടങ്ങിയ 11 സേനാ വിഭാഗങ്ങളിലെ 1264 പേരാണ് ആറ് മേഖലകളിലായി തിരിഞ്ഞ് അഞ്ച് ദിവസം തെരച്ചിൽ നടത്തിയത്. പരിശോധനയിൽ നാല് മൃതദേഹങ്ങൾ കണ്ടെത്തി.
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു.
ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തെരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്.
ദുരന്തവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തി മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |