കോലഞ്ചേരി: കോളേജ് അദ്ധ്യാപകനെ വയർ പിളർന്ന് ആന്തരികാവയവങ്ങൾ പുറത്തുവന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂർ കവിതപ്പടിയിൽ വെണ്ണിയേത്ത് വി എസ് ചന്ദ്രലാലി (41) നെയാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ വീടിനു സമീപമുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയോടെ ചന്ദ്രലാൽ പറമ്പിലേക്ക് പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. വൈകിട്ട് അയൽവാസിയായ സ്ത്രീയാണ് മൃതദേഹം കണ്ടത്. സ്വന്തം ശരീരം മുറിവേൽപ്പിക്കുന്ന മാനസികവെല്ലുവിളി നേരിടുന്ന ആളാണ് ചന്ദ്രലാൽ എന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ചികിത്സയിലായിരുന്നെന്നാണ് വിവരം.
കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ചന്ദ്രലാൽ കഴിഞ്ഞ മൂന്ന് മാസമായി കോളേജിൽ പോയിരുന്നില്ല. മൂന്ന് മാസം മുമ്പ് പിതാവ് മരിച്ച ശേഷം വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ആശുപ്രതിയിൽ കൊണ്ടുപോകാൻ ബന്ധുക്കളെത്തിയപ്പോൾ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജഡം കണ്ടെത്തിയത്.
പെരുമ്പാവൂർ എഎസ്‌പി മോഹിത് റാവത്തിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് പൂർത്തിയാക്കി. കൂത്താട്ടുകുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗസ്റ്റ് അദ്ധ്യാപികയായ വിനയയാണ് ഭാര്യ. മക്കൾ: ഏഴാം ക്ലാസ് വിദ്യാർത്ഥിനി മീരജ , രണ്ടാം ക്ലാസ് വിദ്യാർത്ഥി മീരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |