SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.11 PM IST

ലക്ഷ്യമിട്ടത് ട്രെയിനിലെ പ്രായമായവരെ, തുളസിത്തെലം വില്‍പ്പനക്കാരന്റെ വീട്ടില്‍ നിന്ന് തൊണ്ടി സഹിതം പൊക്കി പൊലീസ്

Increase Font Size Decrease Font Size Print Page
crime

കൊല്ലം: പാലരുവി എക്‌സ്പ്രസില്‍ നിന്ന് 14 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയിലായി. സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗ് സഹിതമാണ് ചെങ്കോട്ട സ്വദേശി കണ്ണന്‍ (55) മോഷ്ടിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് തൊണ്ടി സഹിതമാണ് പുനലൂര്‍ റെയില്‍വേ പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് പാലരുവി എക്‌സ്‌പ്രെസില്‍ മോഷണം നടന്നത്. പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. തിരുന്നല്‍വേലിയില്‍ നിന്ന് പാലക്കാട്ടേക്ക് പോകുന്ന ട്രെയിനിലാണ് മോഷണം ഉണ്ടായത്.

തിരുന്നല്‍വേലിക്ക് സമീപമുള്ള ചേരമഹാന്‍ ദേവി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളത്തേക്ക് പോകാനാണ് ദമ്പതിമാര്‍ ട്രെയിനില്‍ കയറിയത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ഇവര്‍ തെന്‍മല പിന്നിട്ടപ്പോള്‍ ഉണരുകയും ബാഗ് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് മോഷണം നടന്നുവെന്ന് മനസ്സിലാക്കിയത്. പിന്നീട് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പരാതി ലഭിച്ച പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.

യാത്രക്കാരെ കണ്ട് പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. ബസിലും മറ്റും തുളസിത്തൈലം വില്‍ക്കുന്നയാളാണ് പ്രതിയെന്നും ചെങ്കോട്ടയിലെ ഇയാളുടെ വീട്ടില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തെന്നും റെയില്‍വേ പൊലീസ് അറിയിച്ചു.പുനലൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റോയ് എബ്രഹാം, എസ്.സി.പി.ഒമാരായ ചന്ദ്രബാബു, മനു, ദീപു, സി.പി.ഒ. അരുണ്‍ മോഹന്‍, ആര്‍.പി.എഫ്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ കുഞ്ഞുമോന്‍ എന്നിവരടങ്ങിയ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY