തിരുവനന്തപുരം: 10 മുതൽ 500കിലോഗ്രാം വരെയുള്ള മിനി, മൈക്രോ,നാനോ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റിന്റെ (സ്‌മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-എസ്.എസ്.എൽ.വി ഡി -3) മൂന്നാമത്തെ പരീക്ഷണവും വിജയിച്ചു. ഐ.എസ്.ആർ.ഒയുടെ റോക്കറ്റ് ശ്രേണിയിലേക്ക് ഇൗ കുഞ്ഞൻ റോക്കറ്റുമെത്തി.
ഇന്നലെ രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം. 13-ാംമിനിറ്റിൽ 175.5കിലോയുള്ള ഇ.ഒ.എസ്.08 ഉപഗ്രഹത്തെ 475കിലോമീറ്റർ അകലെയുള്ള ഭ്രമണത്തിലെത്തിച്ചു. മൂന്നുമിനിറ്റിന് ശേഷം സ്‌പെയ്സ് കിഡ്സ് ഇന്ത്യ നിർമ്മിച്ച 200ഗ്രാം ഭാരമുള്ള എസ്.ആർ.0 ഡെമോസാറ്റും വിക്ഷേപിച്ചു. ഇതോടെ റെഗുലർ വിക്ഷേപണത്തിന് മുമ്പുള്ള മൂന്ന് ദൗത്യങ്ങളും പൂർത്തിയാക്കി. ഇനി ഇത് സ്വകാര്യമേഖലയ്ക്ക് കൈമാറും.ഇന്ത്യയിൽ ബഹിരാകാശമേഖലയിൽ സ്വകാര്യമേഖലയുടെ കുതിപ്പിന് ഇത് വഴിയൊരുക്കും.
ഇത്ര ചെലവു കുറഞ്ഞ, ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാവുന്ന റോക്കറ്റ് ലോകത്ത് വേറെയാർക്കുമില്ല. കൂടുതൽ ആവശ്യക്കാരുള്ള റോക്കറ്റാണിത്. 2002 ആഗസ്റ്റിൽ ആദ്യവിക്ഷേപണം പരാജയമായിരുന്നു. 2023 ഫെബ്രുവരിൽ 10ന് രണ്ടാംവിക്ഷേപണം വിജയമായി.
എസ്.എസ്.എൽ.വി ഡി -3
വ്യാസം- 2 മീറ്റർ
ഉയരം- 34 മീറ്റർ
ഭാരം- 120 ടൺ
72 മണിക്കൂറിൽ നിർമ്മിക്കാം
വാഹകശേഷി: 10-500കിലോഗ്രാം
ചെലവ്- 56 കോടി
ഇ.ഒ.എസ്.08 ഉപഗ്രഹം
ഭൗമനിരീക്ഷണ ഉപഗ്രഹം. നിരവധി ദൗത്യങ്ങൾ ഒറ്റ കമാൻഡിൽ പൂർത്തിയാക്കുന്ന ആധുനിക ഏവിയോണിക്സ്, കൂടുതൽ ശേഷിയുള്ള ജർമേനിയം ബ്ളാക്ക് കാപ്റ്റണിൽ നിർമ്മിച്ച സോളാർ പാനലുകൾ,പുതിയ താപപ്രതിരോധ സംവിധാനം, ഗഗയൻയാൻ സാങ്കേതികവിദ്യ
മൂന്ന് പേലോഡുകൾ
1.സിക് യുവി ഡോസി മീറ്റർ
ഇന്ത്യയുടെ ബഹിരാകാശ മനുഷ്യദൗത്യമായ ഗഗൻയാനിലെ ക്രൂമൊഡ്യൂളിന്റെ വ്യൂപോർട്ടിൽ അൾട്രാവയലെറ്റ് വികിരണവും ഉയർന്ന ഗാമാവികിരണവും കണ്ടെത്തുന്ന അലാറം സെൻസറാണിത്.
2. ഇലക്‌ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് (ഇ.ഒ.ഐ.ആർ)
ദുരന്തങ്ങൾ,പരിസ്ഥിതി, തീപിടിത്തം,അഗ്നിപർവതം,വ്യാവസായിക വൈദ്യുതനിലയങ്ങളിലെ ദുരന്തം തുടങ്ങിയവ രാപകൽ നിരീക്ഷിച്ച് മിഡ്‌വേവ് ലോങ്‌വേവ് ഇൻഫ്രാ റെഡ് ബാൻഡുകളിൽ ചിത്രങ്ങൾ പകർത്തും.
3.ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം റിഫ്ലെക്‌റ്റോമെട്രി (ജി.എൻ.എസ്.എസ്.ആർ)
സമുദ്രോപരിതലത്തിലെ കാറ്റ്,മണ്ണിന്റെ ഈർപ്പം,ഹിമാലയത്തിലെ ഹിമാനികൾ ഉൾപ്പെടുന്ന ക്രയോസ്‌ഫിയർ എന്നിവയുടെ പഠനം,വെള്ളപ്പൊക്കം കണ്ടെത്തൽ,ഉൾനാടൻ ജലാശയ നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |