ലെബനനിൽ പേജർ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള ഭീകരർ കൊല്ലപ്പെട്ട സംഭവത്തിൽ സംശയിക്കപ്പെടുന്ന ഇറ്റാലിയൻ-ഹംഗേറിയൻ സിഇഒയും ഹംഗറി ആസ്ഥാനമായുള്ള ബിഎസി കൺസൾട്ടിംഗിന്റെ ഉടമയുമായ ക്രിസ്റ്റ്യാന ബർസോണിക്ക് ഏഴു ഭാഷകൾ പച്ചവെള്ളം. കണികാശാസ്ത്രത്തിൽ പിഎച്ച്ഡി ഉള്ള ഇവരുടെ പങ്ക് ഇതുവരെ അന്വേഷണസംഘങ്ങളൊന്നും തള്ളിയിട്ടില്ല. നോർവേ പൗരത്വമുള്ള മലയാളിയായ റിൻസൺ ജോസിന്റെ കമ്പനി ഇവർക്ക് പേജർ ഇടപാടുമായി ബന്ധപ്പെട്ട് 1.3 മില്യൺ പൗണ്ട് നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ തങ്ങൾക്ക് പേജർ വിതരണവുമായി ബന്ധമില്ലെന്നാണ് ക്രിസ്റ്റ്യാന ആവർത്തിച്ച് വ്യക്തമാക്കുന്നത്.
താൻ ഒരു ഇടനിലക്കാരി മാത്രമാണെന്നും, എന്നാൽ മാദ്ധ്യമങ്ങൾ തെറ്റിദ്ധരിച്ചാണ് തന്റെ പേര് സംഭവത്തിലേക്ക് വലിച്ചിഴച്ചതെന്നുമാണ് ക്രിസ്‌റ്റ്യാന ബർസോണി പറയുന്നത്.
അതേസമയം, പേജർ സ്‌ഫോടന പരമ്പരയിൽ മലയാളിയായ റിൻസൺ ജോസിന്റെ (39) പങ്ക് അന്വേഷിച്ച് അന്താരാഷ്‌ട്ര ഏജൻസികൾ. വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ റിൻസൺ ജോസ് നോർവേ പൗരനാണ്. തലസ്ഥാനമായ ഓസ്ലോയിൽ കുടുംബസമേതം സ്ഥിര താമസം. സ്‌ഫോടന പരമ്പര തുടങ്ങിയ 17 മുതൽ റിൻസണിന്റെ വിവരങ്ങൾ ലഭ്യമല്ല. ഒളിവിലാണെന്നും അതല്ല, യു.എസിൽ ബിസിനസ് യാത്രയിലാണെന്നും റിപ്പോർട്ടുണ്ട്.
നോർവേ, ബൾഗേറിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ഏജൻസികൾ റിൻസന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. പേജറുകളുടെ സപ്ലൈ ശൃംഖലയിൽ കമ്പനി ഉണ്ടോയെന്നാണ് സംശയം. പേജറുകൾക്ക് കമ്പനി വഴി പണം കൈമാറിയെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |