SignIn
Kerala Kaumudi Online
Thursday, 19 February 2026 2.22 AM IST

ഹിസ്‌ബുള്ള തലവന്മാരെ ഒന്നൊന്നായി നോട്ടമിട്ട് ഇസ്രയേൽ; നസ്രള്ളയുടെ പിൻഗാമിയെയും വധിച്ചു

Increase Font Size Decrease Font Size Print Page
hashem-safieddine

ബെയ്‌റൂട്ട്: ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയെ വധിച്ചതിന് പിന്നാലെ പിൻഗാമിയാണെന്ന സൂചനയുയർന്ന ഹാഷിം സഫീദിനെയും കൊലപ്പെടുത്തി ഇസ്രയേൽ. ഇന്നലെ ബെയ്‌റൂട്ടിലെ വ്യോമാക്രമണത്തിലാണ് ബങ്കറിലായിരുന്ന ഹാഷിം കൊല്ലപ്പെട്ടതെന്നാണ് വിവരം. നസ്രള്ള കൊല്ലപ്പെട്ട് ഒരാഴ്‌ചയ്ക്കകമാണ് ഹിസ്‌ബുള്ളയുടെ പുതിയ നേതാവിനെയും ഇസ്രയേൽ വകവരുത്തിയത്.

നസ്രള്ളയുടെ അടുത്ത ബന്ധുവായിരുന്നു ഹാഷിം സഫീദിൻ. നസ്രള്ളയുടെ വലംകൈ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. ഇറാനുമായി അടുത്ത ബന്ധവുമുണ്ട്. ഹാഷിമിന്റെ മകൻ റെസാ ഹാഷിം ഇറാനിലെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയുടെ മകളുടെ ഭർത്താവാണ്. 2020 ജനുവരി മൂന്നിന് യു.എസ് ഡ്രോൺ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.

1964ൽ തെക്കൻ ലെബനനിലാണ് ഹാഷിം ജനിച്ചത്. ഇറാനിൽ പഠനം പൂർത്തിയാക്കിയതിനുശേഷം 1994 മുതൽ ഹിസ്ബുള്ളയിൽ സജീവമായി പ്രവർത്തിച്ചുതുടങ്ങി. ഹിസ്‌ബുള്ളയുടെ സ്ഥാപകരിൽ ഒരാളായാണ് ഹാഷിമിനെ കണക്കാക്കുന്നത്. നസ്രള്ളയുമായി മുഖസാമ്യമുണ്ടായിരുന്നതും പ്രശസ്‌തനാക്കി. 2017ൽ ഹാഷിമിനെ യു.എസ് ഭീകരനായി പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ രാഷ്ട്രീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയായിരുന്നു.

ഗാസ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇസ്രയേലിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായാണ് ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയുടെയും ഹാഷിം സഫീദിന്റെയും വധത്തെ കണക്കാക്കുന്നത്. വർഷങ്ങളായി ഹിറ്റ്‌ലിസ്റ്റിലുള്ള നസ്രള്ള അടക്കം ഹിസ്ബുള്ളയുടെ ഒട്ടുമിക്ക ഉന്നതരെയും കഴിഞ്ഞ ഒരുമാസത്തിനിടെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, HASHEM SAFIEDDINE, ISRAEL, HEZBOLLAH, NASRALLAH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY