ന്യൂഡൽഹി : രാജ്യത്തെ നക്‌സൽ ഭീഷണി 2026 മാർച്ചോടെ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ വിളിച്ച നിർണായക യോഗം ഇന്ന് ഡൽഹി വിഗ്യാൻ ഭവനിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുയുടെ അദ്ധ്യക്ഷതയിലാണ് ഉന്നതതലയോഗം. നക്‌സൽ ബാധിത സംസ്ഥാനങ്ങളായ ആന്ധ്രാ പ്രദേശ്, ബീഹാർ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, തെലങ്കാന, ഒഡിഷ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ കേന്ദ്രസേനകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഛത്തീസ്ഗഢിൽ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 31ൽപ്പരം നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഈസാഹചര്യമടക്കം യോഗത്തിൽ ചർച്ചയാകും. 2023 ഒക്ടോബർ ആറിനായിരുന്നു ഇത്രയും വിപുലമായ യോഗം മുൻപ് സംഘടിപ്പിച്ചത്. നക്‌സൽ ഭീഷണിക്കെതിരെ 2010 മുതൽ നടക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ഉന്നതതല യോഗത്തിൽ വിലയിരുത്തും.
നക്സൽ ഭീഷണിയുടെ നില
1. ആക്രമണങ്ങൾ 72 ശതമാനത്തോളം കുറയ്‌ക്കാനായി
2. കൊല്ലപ്പെടുന്നവർ 2023ൽ 86 ശതമാനം കുറഞ്ഞു
3. 2024ൽ 202ൽപ്പരം നക്‌സലൈറ്രുകൾ കൊല്ലപ്പെട്ടു
4. ഈവർഷം ഇതുവരെ 723 പേർ കീഴടങ്ങി
5. ഇക്കൊല്ലം 812 കേഡറുകളെ അറസ്റ്റ് ചെയ്‌തു
6. നക്‌സൽ ബാധിത ജില്ലകൾ 38 ആയി കുറഞ്ഞു
7. മേഖലകളിൽ 14400 കി.മീ റോഡ് നിർമ്മിച്ചു
8. 6000 മൊബൈൽ ടവറുകൾ സ്ഥാപിച്ചു
പ്രകീർത്തിച്ച് കോൺഗ്രസ് മുൻ മുഖ്യമന്ത്രി
ഛത്തീസ്ഗഢിൽ 31ൽപ്പരം നക്‌സലൈറ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗെൽ സുരക്ഷാസേനയെ പ്രകീർത്തിച്ചു. വിജയകരമായ ഓപ്പറേഷനാണ് സുരക്ഷാസേന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |