ടെൽ അവീവ്: ഇസ്രയേലിൽ ഹമാസ് മിന്നലാക്രമണം നടത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമാണ് ഇന്ന്. ഒന്നാം വാർഷിക ദിനത്തിൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ മുതിരുമോ എന്ന ആശങ്ക നിലനിൽക്കെ അവർ കനത്ത ബോംബ് വർഷം തന്നെ ലെബനനിലും ഗാസയിലും നടത്തി.
ഇറാനെതിരെ തിരിച്ചടിക്കാൻ എല്ലാ മാർഗവും ഉപയോഗിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി മണിക്കൂറുകൾക്കകമാണ് ഞായറാഴ്‌ച രാത്രി ശക്തമായ ആക്രമണം ഇരുഭാഗത്തും ഉണ്ടായത്. ലെബനനിലെ സിൻ എൽ ഫിലിലാണ് ഇസ്രയേൽ ബോംബിട്ടത്. ശക്തമായ പൊട്ടിത്തെറിയുടെ ദൃശ്യങ്ങൾ ഇവിടെനിന്നും പുറത്തുവന്നു.
ഇസ്രയേലിലെ മൂന്നാമത് വലിയ നഗരമായ ഹൈഫയിൽ ഹിസ്‌ബുള്ള ഞായറാഴ്‌ച നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കനത്ത നാശനഷ്‌ടമാണ് ഉണ്ടായത്. ടൈബീരിയസ് നഗരത്തിലും ആക്രമണമുണ്ടായി. ഹൈഫയിൽ നിരവധി കെട്ടിടങ്ങൾ തകരുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ തെക്കൻ ഭാഗങ്ങളിൽ ഇസ്രയേൽ അവരുടെ ആക്രമണത്തിന്റെ ശക്തി കൂട്ടി. രാത്രിയിൽ കനത്ത സ്‌ഫോടനങ്ങളാണ് ഇവിടെ ഉണ്ടായത്. ഹിസ്‌ബുള്ളയുടെ ആസ്ഥാനത്തും ആയുധപുരകളിലും ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തി.
കഴിഞ്ഞവർഷം ഒക്‌ടോബർ ഏഴിനാണ് ഹമാസ് കനത്ത റോക്കറ്റ് വർഷം ഇസ്രയേലിന് നേരെ നടത്തി ആക്രമണം ആരംഭിച്ചത്. 1200 പേർ കൊല്ലപ്പെടുകയും 250 പേരെ തടങ്കലിലാക്കുകയും ചെയ്‌തു. ഇതിന് പകരമായി ഇസ്രയേൽ ആരംഭിച്ച തിരിച്ചടിയിൽ ഇതുവരെ മരിച്ചത് 42,000 പേരാണെന്ന് പാലസ്‌തീൻ ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |