ന്യൂഡൽഹി: രാജ്യത്ത് പ്രവർത്തിക്കുന്ന മദ്രസകൾ നിറുത്തലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ ) എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി. മദ്രസ ബോർഡുകൾ നിർത്തലാക്കാനും അടച്ചുപൂട്ടാനും മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും ധനസഹായം നൽകുന്നത് നിർത്തലാക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.
മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ കാര്യമായ വിമർശനവും കത്തിൽ ഉന്നയിക്കുന്നുണ്ട്. മുസ്ലിം വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടുവെന്നതാണ് പ്രധാന വിമർശനം. മദ്രസകളിൽ മുസ്ലിം ഇതര വിഭാഗത്തിലെ കുട്ടികൾ പഠിക്കുന്നുവെങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസയിൽ പഠിക്കുന്ന മുസ്ലിം കുട്ടികൾക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മദ്രസകൾ വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന് എതിരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, കത്തിനോട് എതിർപ്പുയർത്തി കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി രംഗത്തെത്തി. 'ഏതെങ്കിലും മദ്രസ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയാൽ, അത് അടച്ചുപൂട്ടണം. പക്ഷേ ഒന്നും അന്ധമായി ചെയ്യാൻ പാടില്ല. സംസ്ഥാനങ്ങളിൽ നിന്ന് എന്തെങ്കിലും പ്രതികൂല റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് കത്ത് എഴുതിയതെന്ന് തനിക്ക് അറില്ല' എന്നാണ് ലോക് ജനശക്തി പാർട്ടി വക്താവ് എകെ ബാജ്‌പേയി പറയുന്നത്. കത്ത് വായിച്ച് വിഷയം പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |