ചെന്നെെ:സനാതന ധർമ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച് തമിഴ്‌നാട് ഉപമുഖ്യന്ത്രി ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്നും പെരിയാറും അണ്ണാദുരെയും പറഞ്ഞതാണ് ആവർത്തിച്ചതെന്നും ഉദയനിധി വ്യക്തമാക്കി. ഇനി കോടതിയിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ വാക്കുകൾ വളച്ചൊടിച്ച് തമിഴ്‌നാട്ടിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. അവർ എന്നോട് ക്ഷമ ചോദിക്കാനാണ് ആവശ്യപ്പെടുത്തത്. എന്നാൽ ഞാൻ പറഞ്ഞതിൽ ഇന്നും ഉറച്ച് നിൽക്കുന്നു. ഞാൻ കലെെഞ്‌ജറുടെ കൊച്ചുമകനാണ്. ഞാൻ ഒരിക്കലും മാപ്പ് പറയില്ല',- ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
സനാതന ധർമം മലേറിയയും ഡെങ്കിയും പോലെ തുടച്ചു നീക്കേണ്ടതാണ് എന്നാണ് ഉദയനിധി സ്റ്റാലിൻ കഴിഞ്ഞ സെപ്തംബറിൽ നടത്തിയ പരാമർശം. ചില കാര്യങ്ങൾ എതിർക്കാനാവില്ല. ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിർക്കാനാവില്ല നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതന ധർമവും. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നുമാണ് ഉദയനിധി ചെന്നെെയിൽ നടന്ന ഒരു സമ്മേളനത്തിൽ പറഞ്ഞത്.
പിന്നാലെ ഉദയനിധിക്കെതിരെ വലിയ രീതിയിൽ പ്രതിക്ഷേധം ഉയർന്നിരുന്നു. ഉദയനിധി മാപ്പ് പറയണമെന്നാണ് പലരും ആവശ്യപ്പെട്ടത്. വിവാദമായതിന് പിന്നാലെ സനാതന ധർമത്തിനെതിരെ ഇനിയും പറയുമെന്നും ജാതി വിവേചനത്തെ അപലപിച്ചാണ് സംസാരിച്ചതെന്നും ഉദയനിധി സ്റ്റാലിൻ അന്ന് പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |