തിരുവനന്തപുരം : ഭരണവിരുദ്ധ വികാരം എന്ന പ്രചാരണം ജനങ്ങളെ ലവലേശം പോലും സ്വാധീനിച്ചിട്ടില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു നുണ പ്രചാരണം ജനങ്ങൾ തള്ളിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. സംഘടിതമായ കുപ്രചാരണങ്ങളെയും കടന്നാക്രമണങ്ങളെയും മുഖവിലയ്‌ക്കെടുക്കാതെയാണ് ജനങ്ങൾ ചേലക്കര നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫിന് തിളങ്ങുന്ന വിജയം നൽകിയത്. പാലക്കാട്ട് മുൻ തിരഞ്ഞെടുപ്പിലേതിനേക്കാൾ കൂടുതൽ വോട്ടർമാർ എൽ ഡി എഫിനൊപ്പം അണിനിരന്നു. ഇനിയുള്ള നാളുകളിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വർദ്ധിച്ച ഊർജ്ജം നൽകുന്നതാണ് ഈ ജനവിധിയെന്നും പിണറായി പറഞ്ഞു.
എല്ലാത്തരം വർഗീയതയ്ക്കും എതിരായ മതനിരപേക്ഷ വോട്ടാണ് എൽ ഡി എഫിന് ലഭിച്ചത്. വർഗീയതയെ തുറന്നുകാട്ടി മതനിരപേക്ഷ രാഷ്ട്രീയം വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന ഒരു സന്ദേശം. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പാലക്കാട് നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞെങ്കിലും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വോട്ടുകൾ നേരത്തേയുള്ളതിൽ നിന്നും കൂടുകയാണുണ്ടായത്. ചില താത്കാലിക നേട്ടങ്ങൾ ഉണ്ടാക്കുന്നതൊഴിച്ച് ബി.ജെ.പിക്ക് കേരളത്തിൽ ശാശ്വതമായ ചലനം ഉണ്ടാക്കാൻ സാധിക്കില്ല എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ചത് ചൂണ്ടിക്കാട്ടി അവർ മുഴക്കിയ അവകാശവാദങ്ങൾ ജനങ്ങൾ തിരസ്‌കരിച്ചതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |