തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം അറുപതാക്കില്ല. ഇതുസംബന്ധിച്ച നാലാം ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ മന്ത്രിസഭായോഗം തള്ളി. ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ നിർദ്ദേശങ്ങൾ ഇതൊഴികെ ഭേദഗതികളോടെ അംഗീകരിച്ചു. കെ.എസ്.ആർ, കെ.എസ് ആൻഡ് എസ്.എസ്.ആർ, പെരുമാറ്റച്ചട്ടം എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തി.
സബോർഡിനേറ്റ് സർവീസിലും സ്റ്റേറ്റ് സർവീസിലും പ്രൊബേഷൻ ഒരുതവണ മാത്രമാക്കും. എല്ലാ വകുപ്പുകളും രണ്ടു വർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. ഇവരെ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിക്കും.
സ്ഥലംമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കാൻ സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത സമിതി രൂപീകരിക്കും. സ്ഥാനക്കയറ്റത്തിന് പ്രത്യേക പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജ്ജിക്കാൻ അർഹതാപരീക്ഷ നടത്തും. ജീവനക്കാർക്കെല്ലാം വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്തും. വിരമിക്കുന്നതിന് ഒരുമാസം മുമ്പ് ജീവനക്കാരുടെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കണം.
ഒഴിവുകൾ എല്ലാവർഷവും
റിപ്പോർട്ട് ചെയ്യണം
വകുപ്പുകളിലെ ഒഴിവുകൾ നിയമനാധികാരികൾ എല്ലാവർഷവും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണം. ഇവ റദ്ദാക്കാൻ പാടില്ല. ബൈട്രാൻസ്ഫർ നിയമനങ്ങൾ പി.എസ്.സി വഴിയാക്കും
റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെന്റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കണം
വിരമിക്കൽ ആനുകൂല്യങ്ങളുടെ നടപടികൾ ലഘൂകരിക്കും. സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും
ഭിന്നശേഷി സംവരണ തസ്തികകളിൽ നിയമനം വേഗത്തിലാക്കും. ഇതിനായി അനുയോജ്യ തസ്തികകളും യോഗ്യതകളും വ്യക്തമാക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |