ശബരിമല: മണ്ഡല തീർത്ഥാടനം തുടങ്ങി ആദ്യ 12 ദിവസത്തെ നടവരവ് 63.01 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 15.89 കോടിയുടെ വർദ്ധന. അപ്പം വില്പനവഴി 3.53 കോടി രൂപ ലഭിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 39 ലക്ഷം കൂടുതൽ. അരവണ വില്പനയിലൂടെ 28.93 കോടി രൂപയാണ് ലഭിച്ചത്. 9.53 കോടി കൂടുതൽ.
തിരക്ക് വർദ്ധിച്ചിട്ടും സുഗമദർശനം ഉറപ്പാക്കാനായതാണ് നേട്ടത്തിന് കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. പമ്പാനദിയിലെ തുണി ഉപേക്ഷിക്കൽ, മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഭക്തർക്കിടയിൽ ബോധവത്കരണം നടത്തും. ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കും.
ശബരിമല: ചാർട്ടേഡ്
ബസ് സർവീസ് തുടങ്ങി
ശബരിമല: തിരുവനന്തപുരം, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ, കോട്ടയം, കുമളി എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേക്കും അവിടെ നിന്ന് തീർത്ഥാടകർ ആവശ്യപ്പെടുന്ന സ്ഥലത്തേക്കും കെ.എസ്.ആർ.ടി.സി ചാർട്ടേഡ് സർവീസുകൾ ആരംഭിച്ചു. കുറഞ്ഞത് 40 തീർത്ഥാടകരെങ്കിലും ഉണ്ടാകണം.
മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ അനുവദിച്ചത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ. പമ്പയിൽ നിന്ന് നിലയ്ക്കലേക്കുള്ള ചെയിൻ സർവീസുകൾ ത്രിവേണി ജംഗഷനിൽ നിന്നാണ് ആരംഭിക്കുക. ദീർഘദൂര ബസുകൾ പമ്പ ബസ് സ്റ്റേഷനിൽ നിന്ന് ഓപ്പറേറ്റ് ചെയ്യും.
ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി, പത്തനംതിട്ട, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകളുണ്ട്. ത്രിവേണിയിൽ നിന്ന് തീർത്ഥാടകരെ പമ്പ ബസ് സ്റ്റേഷനിൽ എത്തിക്കുന്നതിന് മൂന്ന് ബസുകൾ സൗജന്യ സർവീസ് നടത്തും. കൺട്രോൾ റൂം നമ്പർ 9446592999, നിലയ്ക്കൽ 9188526703, ത്രിവേണി 9497024092, പമ്പ 9447577119.
സ്പോട്ട് ബുക്കിംഗ്
പരമാവധി
അനുവദിക്കും
ശബരിമല: വെർച്വൽ ക്യു വിജയകരമാണെന്നും സ്പോട്ട് ബുക്കിംഗ് വഴി പരമാവധി ഭക്തർക്ക് ദർശനം നൽകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പോട്ട് ബുക്കിംഗിന് പമ്പയിൽ മാത്രം എട്ട് കൗണ്ടറുകളുണ്ട്. ഇതിന് ആധാർ കാർഡ് കരുതണം. ഇതുവരെ പത്തുലക്ഷം തീർത്ഥാടകർ ദർശനം നടത്തി. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ട വ്യാഴാഴ്ച 87,999 പേരെത്തി. ആചാരങ്ങൾ സംബന്ധിച്ച പ്രചാരണത്തിന്റെ ഭാഗമായി ആഗോള അയ്യപ്പസംഗമം ഡിസംബർ അവസാനവാരം നടത്തും. ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |