ന്യൂഡൽഹി: കൊച്ചി സ്‌മാർട്ട് സിറ്റി പദ്ധതിയുടെ പ്രധാന പങ്കാളിയായ ടീകോം കമ്പനിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജോലി നൽകാമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ അവർ പറ്റിച്ചു. കരാർ ലംഘിച്ചിട്ടും കമ്പനിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകുന്നതിൽ ദുരൂഹതയുണ്ടെന്നും അഴിമതിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രമേശ് ചെന്നിത്തല പറഞ്ഞത്:
'പാട്ടക്കരാറിലെ വ്യവസ്ഥകൾ മുഴുവൻ ലംഘിച്ച സാഹചര്യത്തിൽ എത്രയും വേഗം ടീകോം കമ്പനിയിൽ നിന്ന് 206 ഏക്കർ ഭൂമി തിരിച്ചുപിടിക്കണം എന്നാണ് വ്യവസായ മന്ത്രിയോട് പറയാനുള്ളത്. അതിന് യാതൊരു തടസവുമില്ല. കരാർ പരിശോധിക്കുന്ന ഏതൊരു വ്യക്തിക്കും അത് മനസിലാകും. എന്തുകൊണ്ട് ഇതുവരെ വിഷയത്തിൽ സർക്കാർ നടപടി സ്വീകരിച്ചില്ല. പകരം വ്യവസ്ഥകൾ ലംഘിച്ച കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാൻ തീരുമാനിച്ചത് അഴിമതിയാണ്. കമ്പനിയിൽ നിന്ന് ഭൂമി തിരിച്ചുപിടിച്ച ശേഷം അത് എന്തുചെയ്യണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കണം.
90000പേർക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞാണ് ടീകോം കേരളത്തെ കബളിപ്പിച്ചത്. ഈ കമ്പനിയുടെ എംഡിയായി പ്രവർത്തിച്ചിരുന്ന ബാജി ജോർജിനെ നഷ്‌ടപരിഹാരത്തെ കുറിച്ച് ചർച്ച ചെയ്യുന്ന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിലും ദുരൂഹതയുണ്ട്. അതിനാൽ, സർക്കാർ എത്രയും വേഗം മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണം. പാട്ടക്കരാറും മറ്റ് വ്യവസ്ഥകളും അനുസരിച്ച് സ്വത്തും ഭൂമിയും തിരിച്ചുപിടിക്കണം.'
സ്‌മാർട്ട്സിറ്റി പദ്ധതി നടപ്പാക്കുന്നതിൽ ദുബായ് കമ്പനിയായ ടീകോം പരാജയപ്പെട്ടിട്ടും വർഷങ്ങളായി അനങ്ങാതിരുന്ന സർക്കാർ, പാട്ടഭൂമി തിരിച്ചു പിടിക്കുന്നതിന് പിന്നിൽ കേരളത്തിലെ വമ്പൻ കമ്പനിയുടെ പങ്കാളിത്ത വാഗ്ദാനമെന്ന സൂചന നേരത്തേ പുറത്തുവന്നിരുന്നു. ഈ ഗ്രൂപ്പ് സ്‌മാർട്ട്സിറ്റിയിൽ താത്പര്യം പ്രകടിപ്പിച്ചതായാണ് ഐടി വൃത്തങ്ങൾ പറയുന്നത്. ഇവരുമായുള്ള ചർച്ചകളിലെ പ്രാഥമിക ധാരണ പ്രകാരമാണ് പാട്ടഭൂമി തിരിച്ചു പിടിക്കൽ.
ടീകോമിന്റെ ഓഹരിവില നൽകി പാട്ടഭൂമി തിരിച്ചെടുക്കാൻ കരാറിൽ വ്യവസ്ഥയുണ്ടെങ്കിലും നഷ്‌ടപരിഹാരം നൽകാനാണ് സർക്കാർ നീക്കം. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പാട്ടക്കരാർ റദ്ദാക്കുമെന്നും, ടീകോമിന് ഓഹരിവില നൽകി ഭൂമി തിരിച്ചെടുക്കുമെന്നുമാണ് കരാറിലുള്ളത്. നിക്ഷേപം കണക്കാക്കി ടീകോമിന് നഷ്‌ടപരിഹാരം നൽകാനാണ് സർക്കാർ തീരുമാനം. തിരിച്ചെടുക്കൽ വൈകാതിരിക്കാനാണ് ഇതെന്നാണ് സൂചന.
പുതിയ കമ്പനിയുമായി ചേർന്ന് എത്രയും വേഗം പദ്ധതി പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. സ്ഥലം തിരിച്ചുപിടിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിൽ പ്രതിപക്ഷമുൾപ്പെടെ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇൻഫോപാർക്കിന് കൈമാറണമെന്ന ആവശ്യവും ശക്തമാണ്. ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പേ ഉയർന്നെങ്കിലും സർക്കാർ പ്രതികരിച്ചിരുന്നില്ല.
വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, 2007 നവംബർ 16ന് തറക്കല്ലിട്ട് 2011ൽ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്‌ചയാണ് ടീകോം വരുത്തിയത്. വാഗ്ദാനപ്രകാരമുള്ള നിർമ്മാണങ്ങളോ തൊഴിലോ ഉറപ്പാക്കിയില്ല. ഡയറക്‌ടർ ബോർഡ് യോഗങ്ങൾ പോലും കൃത്യമായി നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |