മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അഭിപ്രായത്തെ തള്ളി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല ലീഗിന്റേതെന്നും അദ്ദേഹം പറഞ്ഞു. പെരുവള്ളൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷാജി.
'മുനമ്പം വിഷയം വലിയൊരു പ്രശ്നമാണ്. വിചാരിക്കുന്നതുപോലെ നിസ്സാരമായ ഒരു കാര്യമല്ല. അതിൽ വലിയ വിവാദങ്ങൾക്ക് സാദ്ധ്യതയുണ്ട്. പ്രതിപക്ഷ നേതാവുപറഞ്ഞു അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീംലീഗിന് ആ അഭിപ്രായമില്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറയാനും പറ്റില്ല. ഫാറൂഖ് കോളേജിന്റെ അധികൃതർ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അവർക്ക് അതുപറയാൻ എന്ത് അവകാശമാണുള്ളത്' ഷാജി ചോദിച്ചു. ഷാജിയുടെ പരാമർശം യുഡിഎഫിനുള്ളിൽ പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയേക്കും. നേതാക്കളാരും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസവും അദ്ദേഹം നിലപാട് ആവർത്തിച്ചിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇവിടത്തെ ഭൂമിപ്രശ്‌നത്തിന് ഇപ്പോഴത്തെ വഖഫ് ബിൽ പരിഹാരമല്ലെന്നും കഴിഞ്ഞദിവസം മുനമ്പം സമരവേദി സന്ദർശിച്ചപ്പോഴാണ് വി ഡി സതീശൻ ആവർത്തിച്ച് പറഞ്ഞത്.
'പ്രശ്‌നപരിഹാരത്തിനായി യു.ഡി.എഫും കോൺഗ്രസും ജനങ്ങൾക്കൊപ്പമുണ്ടാകും. കുടിയിറക്കൽ അനുവദിക്കില്ല. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്നത് വഖഫ് ബോർഡ് മാത്രമാണ്. ആളുകൾ താമസിക്കുന്നതും പണം വാങ്ങി വിറ്റതുമായ ഭൂമി വഖഫ് ഭൂമിയല്ല.മുനമ്പത്തെ ഭൂമി പ്രശ്‌നം ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള വിഷയമാക്കി മാറ്റാൻ ചിലർ ശ്രമിച്ചു. ഇതിന്റെ പേരിൽ രാഷ്ട്രീയമോ മതമോ കലർത്തി വദ്വേഷം പടർത്താൻ ആരെയും അനുവദിക്കി
. എന്നാണ് സതീശൻ പറഞ്ഞത്.
ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി. ജെ. വിനോദ്, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം. ജോൺ, ഉമ തോമസ്, മാത്യു കുഴൽനാടൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നേതാക്കളായ കെ.പി. ധനപാലൻ, ഡൊമിനിക്ക് പ്രസന്റേഷൻ, എൻ. വേണുഗോപാൽ, അബ്ദുൾ മുത്തലിബ്, ടോണി ചമ്മിണി തുടങ്ങിയവർ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഫറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി നൽകിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുമെന്നും നേരത്തേയും അദ്ദേഹം ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |