തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽഡിഎഫ് ദുർഭരണത്തിനെതിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടിൽ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയേയും എൽഡിഎഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് 9 വാർഡുകൾ യുഡിഎഫ് പിടിച്ചെടുത്ത് പതിനേഴ് വാർഡുകളിൽ തിളക്കമാർന്ന വിജയം നേടി യുഡിഎഫ് ജനപിന്തുണ വർദ്ധിപ്പിച്ചു. തൃശൂരിലെ നാട്ടിക, ഇടുക്കിയിലെ കരിമണ്ണർ, പാലക്കാട്ടെ തച്ചമ്പാറ പഞ്ചായത്തുകളിൽ എൽഡിഎഫിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായത് യുഡിഎഫ് വിജയത്തിന്റെ മാറ്റുകൂട്ടി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും ഉജ്വല വിജയത്തിനും ചേലക്കരയിലെ മികച്ച പ്രകടനത്തിനും ശേഷം യുഡിഎഫിന്റെ കരുത്തും ജനപിന്തുണയും എൽഡിഎഫിനും ബിജെപിക്കും കാട്ടിക്കൊടുത്ത ഉപതിരഞ്ഞെടുപ്പ് ഫലമാണ് തദ്ദേശ വാർഡുകളിലേതെന്നും കെ.സുധാകരൻ പറഞ്ഞു.
എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനിൽക്കുന്നത്. വിലക്കയറ്റത്തിലും നികുതി ഭീകരതയിലും പൊറുതിമുട്ടിയ ജനത്തിന് മേൽ ഇരുട്ടടിപോലെ വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ഷോക്കടിപ്പിച്ച എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരായ ജനവിധി കൂടിയാണിത്. ഈ ഉപതിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നതാണെന്നും കെ.സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |