കണ്ണൂർ: തോട്ടട ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു . കെ.എസ്.യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. കെ.എസ്.യു പ്രവർത്തകൻ കണ്ണൂർ പുതിയതെരു കമ്പിൽ സ്വദേശി മുഹമ്മദ് ഫായിസിനെ(19) തലയ്ക്കും ചുമലിനും പരിക്കേറ്റ നിലയിൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും കെ. എസ്. യു തോട്ടട ഐ.ടി.ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനിനെ(19) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കെ. എസ്. യു. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ല പ്രസിഡന്റ് എം.സി അതുൽ,രാകേഷ് ബാലൻ, അർജ്ജുൻ കോറോത്ത് എന്നിവർക്കും പരിക്കേറ്റു. പൊലീസിന്റെ ലാത്തി ചാർജ്ജിൽ കെ.എസ്.യു പ്രവർത്തകൻ ബിതുൽ ബാലനും പരിക്കേറ്റിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകരായ ഷാരോൺ, ആഷിക്, ആദിത്, അജന്യ, നവനീത് എന്നിവരെയും പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആഷിക്കിന് സാരമായ പരിക്കാണുള്ളത്.
ചൊവ്വാഴ്ച കെ.എസ്.യു സ്ഥാപിച്ച കൊടിമരം പിഴുതതിനെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായിരുന്നു. ആ പ്രശ്‌നത്തിൽ കെ.എസ്.യു പ്രവർത്തകരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പാളിന്റെ ഓഫിസിന് മുന്നിൽ പ്രതിഷേധിരുന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് നാമനിർദേശം നൽകുന്നതുമായി ബന്ധപ്പെട്ട് പുറത്ത് നിന്നുള്ള കെ.എസ്.യു പ്രവർത്തകരുമെത്തി. ഇവരുടെ നേതൃത്വത്തിൽ കൊടിമരം വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമായത്. കൊടിമരം എസ്.എഫ്.ഐ പ്രവർത്തകർ മാറ്റിയതോടെ ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ലാത്തിവീശി. നാളെ സർവകക്ഷി ചർച്ച നടത്തുമെന്ന് എ.സി.പി രത്‌നകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |