വിവാദങ്ങൾക്ക് പിന്നാലെ ആരാധകരോട് അഭ്യർത്ഥനയുമായി നടൻ അല്ലു അർജുൻ. തങ്ങളുടെ വികാരം ഉത്തരവാദിത്വത്തോടെ പ്രകടിപ്പിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു. സമൂഹമാദ്ധ്യമ കുറിപ്പിലൂടെയായിരുന്നു അഭ്യർത്ഥന.
'നിങ്ങളുടെ വികാരപ്രകടനങ്ങൾ പക്വതയോടെയായിരിക്കണമെന്ന് ഞാൻ എന്റെ എല്ലാ ആരാധകരോടും അഭ്യർത്ഥിക്കുകയാണ്. ഓൺലൈനിലും ഓഫ്‌ലൈനിലും അധിക്ഷേപകരമായ പെരുമാറ്റമോ വാക്കുകളോ ഉണ്ടാവരുത്. ഫേക്ക് ഐഡിയും ഫേക്ക് പ്രൊഫൈലും ഉപയോഗിച്ച് എന്റെ ആരാധകരെന്ന പേരിൽ അധിക്ഷേപകരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും. അത്തരം പോസ്റ്റുകൾ പങ്കുവയ്ക്കരുതെന്ന് എന്റെ ആരാധകരോട് അഭ്യർത്ഥിക്കുകയാണ്'- എന്നാണ് അല്ലു അർജുൻ കുറിച്ചത്.
പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവം വലിയ വിവാദമാവുകയും അല്ലു അർജുൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംഭവത്തിൽ നടനെ കുറ്റപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തുവരികയും ചെയ്തു. സംഭവ ദിവസം പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ പുഷ്പ 2 പ്രദർശിപ്പിച്ച തിയേറ്ററിൽ എത്തിയെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചതിന് ശേഷവും നടൻ സിനിമാ ഹാളിൽ നിന്ന് പുറത്തിറങ്ങിയില്ലെന്നും ഇതാണ് നിർബന്ധിച്ച് പുറത്താക്കാൻ പൊലീസിനെ പ്രേരിപ്പിച്ചതെന്നുമാണ് അദ്ദേഹം വിമർശിച്ചത്.
എന്നാൽ ആൾക്കൂട്ടത്തിന് നേരെ കൈവീശി റോഡ്‌ഷോ നടത്തിയെന്ന ആരോപണം നടൻ നിഷേധിച്ചു. 'അനുമതി ഇല്ലായിരുന്നുവെങ്കിൽ, അവർ ഞങ്ങളോട് മടങ്ങിപ്പോകാൻ പറയുമായിരുന്നു. ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്. അത്തരം നിർദേശങ്ങളൊന്നും എനിക്ക് നൽകിയിട്ടില്ല.'- എന്നായിരുന്നു വിമർശനത്തിൽ നടന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |