തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം മൃദംഗ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോൾ ദേവീപ്രസാദിന്റെ മുഖത്ത് നിറഞ്ഞ പ്രസാദമായിരുന്നു. എ ഗ്രേഡ് കിട്ടിയതോടെ അച്ഛനും അമ്മയും മകനേക്കാൾ ഹാപ്പി. മലപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ദേവീപ്രസാദ്.
ഇത് രണ്ടാം തവണയാണ് ദേവീപ്രസാദ് സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെത്തുന്നത്. പത്താം ക്ലാസിൽ സിബിഎസ്‌ഇ കലോത്സവം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസാന അവസരമായതിനാൽത്തന്നെ എ ഗ്രേഡിൽ കുറഞ്ഞതൊന്നും ഈ മിടുക്കൻ ആഗ്രഹിച്ചില്ല. കഠിനമായി തന്നെ പ്രയത്നിച്ചു. ഒടുവിൽ ആഗ്രഹിച്ചത് നേടിയെടുത്ത് വേദി വിടുകയും ചെയ്തു.
പത്തുവർഷമായി മൃദംഗം പഠിക്കുകയാണ് ദേവീപ്രസാദ്. അച്ഛനാണ് ആദ്യ ഗുരു. തിരുവനന്തപുരം വി സുരേന്ദ്രനാണ് ഇപ്പോൾ മൃദംഗം പഠിപ്പിക്കുന്നത്. അദ്ധ്യാപകനാകണമെന്നാണ് ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ ദേവീപ്രസാദിന്റെ ആഗ്രഹം. പ്രധാനമന്ത്രി രാഷ്ട്രീയബാൽ പുരസ്‌കാരവും ഈ മിടുക്കനെ തേടിയെത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പുരസ്‌കാരമാണ് പ്രധാനമന്ത്രി രാഷ്ട്രീയബാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |