തിരുവനന്തപുരം: തമ്പാനൂരിൽ ലോഡ്ജ് മുറിയിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം സുഹൃത്ത് ജീവനൊടുക്കി.പേയാട് കാവുവിള ലക്ഷം വീട്ടിൽ കുമാർ(52), വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ പേയാട് ചെറുപാറ എസ്.ആർ ഭവനിൽ ആശ (42) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. പത്തു വർഷത്തിലേറെയായി വിവാഹമോചിതനായി കഴിയുന്ന കുമാർ, സ്വകാര്യ ചാനലിലെ ക്യാമറ അസിസ്റ്റന്റാണ്.
തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കുമാർ മുറിയെടുത്തത്.ശനിയാഴ്ച രാവിലെയാണ് ആശ എത്തിയത്.ഞായറാഴ്ച രാവിലെ ജീവനക്കാർ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ തമ്പാനൂർ പൊലീസിനെ അറിയിക്കുകയായിരുന്നു.
രാവിലെ ഏഴിന് പൊലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. ആശയുടെ മൃതദേഹം കഴുത്ത് മുറിഞ്ഞ നിലയിൽ നിലത്ത് രക്തത്തിൽ കുളിച്ച് കട്ടിലിന് സമീപത്തായിരുന്നു. കുമാർ തൂങ്ങിമരിച്ച നിലയിലായിരുന്നു.
പാങ്ങോട് സൈനിക ക്യാംപിൽ കരാർ തൊഴിലാളിയാണ് ആശ. ഭർത്താവും രണ്ട് മക്കളുമൊന്നിച്ചാണ് താമസിച്ചിരുന്നത്. രാവിലെ ജോലിക്കു പോയി, വൈകിട്ട് തിരിച്ചു വരുന്നതാണ് പതിവ്.ആശയെ കാണാത്തതിനാൽ കെട്ടിടനിർമാണ തൊഴിലാളിയായ ഭർത്താവ് ശനിയാഴ്ച രാത്രി വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.
രണ്ട് വർഷം മുൻപാണ് അടുപ്പത്തിലായതെന്നുംഇവർ തമ്മിൽ ഇടയ്ക്കിടയ്ക്ക് ഫോൺ വിളക്കാറുണ്ടെന്നും പൊലീസ് കണ്ടെത്തി.
വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കൊലപാതകകാരണം വ്യക്തമാകൂവെന്ന് തമ്പാനൂർ സി.ഐ ശ്രീകുമാർ .വി.എം പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. കുമാറിന്റെ മൃതദേഹം മണക്കാട് പുത്തൻകോട്ട ശ്മശാനത്തിലും ആശയുടേത് ശാന്തികവാടത്തിലും സംസ്‌കരിച്ചു.
വിളിച്ചുവരുത്തി കൊല്ലാൻ
നേരത്തേ പദ്ധതിയിട്ടു
# ആശയെ വിളിച്ചുവരുത്തി കൊല്ലാൻ കുമാറിന് പദ്ധതിയുണ്ടായിരുന്നതായി പൊലീസ് കരുതുന്നു.ആശയുടെ ബാഗിൽ കൂടുതൽ വസ്ത്രങ്ങൾ കണ്ടെത്തി. ആശയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കഴുത്തിൽ രണ്ട് വലിയ മുറിവുകളുണ്ട്.
# മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ തെളിവുകൾ ലഭിച്ചു. ആശയുടെ ശരീരത്തിൽ ക്ഷതമേറ്റ പാടുകളുണ്ട്. കുമാറിന്റെ തോളിലും കൈകളിലും മുറിവേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. ഫോറൻസിക് സംഘം മുറിയിൽ വിശദമായ പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |