തിരുവനന്തപുരം: സാഹചര്യ, ഡിജിറ്റൽ തെളിവുകൾ ഇല്ലായിരുന്നെങ്കിൽ ആത്മഹത്യയോ, അസ്വാഭാവിക മരണമായോ മാറേണ്ട കേസാണ് ഷാരോൺ കൊലപാതക
കേസെന്നായിരുന്നു കോടതി നിരീക്ഷണം. ശൂന്യതയിൽ നിന്ന് തുടങ്ങിയ അന്വേഷണം പ്രതി ഗ്രീഷ്മയിലേക്ക് എത്തിച്ച് വധശിക്ഷ വാങ്ങിക്കൊടുക്കാനായതിൽ അന്വേഷണ സംഘത്തിനും അഭിമാനിക്കാം. ഈ മികവിനെ വിധി പറഞ്ഞ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി അഭിനന്ദിക്കുകയും ചെയ്തു.
ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ദിവസം പോലും അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന എസ്.പി സുൽഫിക്കർ പറഞ്ഞു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ മികച്ച അന്വേഷണമാണ് ഗ്രീഷ്മയെ കുടുക്കിയത്.
ഗ്രീഷ്മയെ കുടുക്കിയത്
നാല് ചോദ്യങ്ങൾ
തുടക്കത്തിൽ പൊലീസിനെ കബിളിപ്പിച്ച ഗ്രീഷ്മയെ കുടുക്കിയത് നാല് ചോദ്യങ്ങളാണ്. ഇത് ചോദിച്ചത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജെ.ജോൺസണും. ഷാരോണിന്റെ മാതാപിതാക്കളുടെ ആരോപണങ്ങളടക്കം ഉൾപ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്. അതിൽ നിന്നാണ് പ്രധാനമായും നാല് ചോദ്യങ്ങളുടെ ഉത്തരം ഗ്രീഷ്മയിൽ നിന്ന് തേടിയത്. ആ ഉത്തരങ്ങളിൽ പിടിച്ചുകയറിയതോടെ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടിവന്നു. ആ നാല് ചോദ്യങ്ങൾ:
1.മറ്റൊരു വിവാഹം തീരുമാനിച്ച ശേഷവും എന്തിന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി?
2.ഷാരോണിനു ശീതള പാനീയമടക്കം എന്തെല്ലാം നൽകി?
3.കഷായം നൽകാനുണ്ടായ സാഹചര്യം?
4.ഈ സമയം വീട്ടിൽ ആരെല്ലാം ഉണ്ടായിരുന്നു?
സാഹചര്യ തെളിവുകൾ
കോർത്തിണക്കി
സാഹചര്യ തെളിവുകളെ അന്വേഷണ സംഘം വിദഗ്ദ്ധമായി കോർത്തിണക്കി. ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായ 2021 തൊട്ടുള്ള ഫോട്ടോകളും വീഡിയോകളും ശേഖരിച്ചു. ഫോറൻസിക് ലാബിലെ ദീപയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് കണ്ടെത്തിയത്. ഗ്രീഷ്മ വിഷക്കുപ്പിയുടെ ലേബൽ ഇളക്കി മാറ്റിയശേഷമാണ് കുപ്പി ഉപേക്ഷിച്ചത്. ആ ലേബൽ പൊലീസ് കണ്ടെത്തി. സയന്റിഫിക് ഓഫീസറായ വിനീതിന്റെ നേതൃത്വത്തിൽ കീറികളഞ്ഞ ലേബൽ വിഷക്കുപ്പിയുടെതെന്ന് തെളിയിച്ചു.
എസ്.പി ആൻഡ് ടീം
തിരുവനന്തപുരം റൂറൽ എസ്.പിയായിരുന്ന ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ടീമാണ് കേസ് അന്വേഷിച്ചത്. എസ്.പി എം.കെ.സുൽഫിക്കർ, ഡിവൈ.എസ്.പിമാരായ കെ.ജെ. ജോൺസൺ, വി.ടി.റാസിത്ത്, പാറശാല ഇൻസ്‌പെക്ടർ സജി എന്നിവരടക്കം സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |