തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ഇടപാടുകളിൽ വ്യാപക ക്രമക്കേടെന്ന സിഎജി റിപ്പോർട്ട് തള്ളി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവധി കഴിഞ്ഞ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ നൽകിയിട്ടില്ലെന്നും കൊവിഡ് കാലത്ത് മനുഷ്യജീവൻ രക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്തുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഫലപ്രദമായി കേരളം രണ്ടുതവണ രോഗത്തെ അതിജീവിച്ചു. കൊവിഡ് കാലത്ത് ശ്വാസംമുട്ടി കേരളത്തിൽ ആരും മരിച്ചിട്ടില്ല. വെന്റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമായില്ല. കേരളത്തിൽ ഒരു പുഴയിലും മൃതദേഹങ്ങൾ ഒഴുകി നടന്നിട്ടില്ല.
പിപിഇ കിറ്റ് ഇട്ടായിരുന്നു അന്ന് മൃതദേഹങ്ങൾ സംസ്‌കരിച്ചത്. കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നുപോലും ചികിത്സയ്ക്കായി ആളുകൾ കേരളത്തിലെത്തി. പ്രതിപക്ഷ നേതാവിന്റെ പരാമർശം സഭയെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ഒൻപത് ശതമാനത്തിൽ താഴെയാണ് കേന്ദ്ര സഹായം ലഭിക്കുന്നത്.
ഗുണമേന്മ ഉറപ്പുവരുത്തിയാണ് മരുന്ന് വാങ്ങുന്നത്. കേന്ദ്ര ഡ്രഗ്‌സ് കൺട്രോളർ അംഗീകരിച്ച മരുന്ന് മാത്രമാണ് കേരളം അനുവദിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.
2020ൽ കൊവിഡ് കാലയളവിൽ 15000 പിപിഇ കിറ്റുകൾ വാങ്ങിയതിൽ 10.23 കോടിയുടെ ക്രമക്കേട് നടന്നുവെന്ന ആരോപണം റിപ്പോർട്ട് സ്ഥിരീകരിച്ചു. നിയമസഭയിൽ അവതരിപ്പിച്ച പൊതുജനാരോഗ്യ സൗകര്യങ്ങളെക്കുറിച്ചുള്ള സിഎജി റിപ്പോർട്ടിലാണ് ക്രമക്കേടുകളെക്കുറിച്ച് പരാമർശമുള്ളത്. രണ്ട് വർഷം മുമ്പ് ഇടക്കാല റിപ്പോർട്ടിലും പിന്നീട് പ്രതിപക്ഷം നിയമസഭയിലും ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചപ്പോൾ സർക്കാർ അത് നിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |