തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ഡിസംബർ 25നു മുമ്പ് പൂർത്തിയാകും. നിലവിൽ നിർമ്മാണം 55%ലേറെ പൂർത്തിയായി. കാലപ്പഴക്കത്തെ തുടർന്നാണ് എം.എൽ.എ ഹോസ്റ്റൽ സമുച്ചയത്തിൽ പൊളിച്ചു നീക്കിയ പമ്പ ബ്ലോക്കിന് പകരം പുതിയ കെട്ടിടം ഉയരുന്നത്.
രണ്ട് ബേസ്‌മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ 12 നിലകളിലായി 67 ഫ്ലാറ്റുകളും രണ്ട് സ്യൂട്ട് റൂമുകളുമാണ് നിർമ്മിക്കുന്നത്. 1,200 മുതൽ 1,300 ചതുരശ്രയടി വരെ ഓരോന്നിനും വിസ്തീർണം. ബാൽക്കണി സൗകര്യമുള്ള രണ്ട് ബെഡ്‌റൂമുകൾ, ലിവിംഗ് ഏരിയ,ഡൈനിംഗ് റൂം,അടുക്കള,വർക്ക് ഏരിയ എന്നിവ ഓരോ ഫ്ളാറ്റിലുമുണ്ട്.
കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പാണ് 40 മീറ്റർ ഉയരമുള്ള കെട്ടിടം രൂപകല്പന ചെയ്തത്. 2026 ജനുവരിയിൽ നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2023 ആഗസ്റ്റ് 27നാണ് നിർമ്മാണം ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രക്ട് സഹകരണ സൊസൈറ്റി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ചെലവ് 76 കോടി 96 ലക്ഷം രൂപ. കെട്ടിടത്തിന്റെ അഞ്ചുവർഷത്തെ പരിപാലനവും ഊരാളുങ്കലിനാണ്.
അതിഥികൾക്ക് സ്യൂട്ട് റൂം
അതിഥികളായി എത്തുന്നവർക്ക് സ്യൂട്ട് റൂമുകൾ ഗ്രൗണ്ട് ഫ്ലോറിൽ പണിയും
രണ്ട്അണ്ടർഗ്രൗണ്ട് നിലകളിലായി 27 കാറുകൾ പാർക്കിംഗ് സൗകര്യം കൂടാതെ യന്ത്രവത്കൃത പാർക്കിംഗ് കേന്ദ്രവുമുണ്ട്. ഇവിടെ 29 കാറുകൾ പാർക്ക് ചെയ്യാം.
ഒരേ സമയം 14 പേർക്ക് കയറാവുന്ന നാല് ലിഫ്റ്റുകൾ
ആധുനിക ജിംനേഷ്യം,വിശാലമായ ക്യാന്റീൻ
കെട്ടിടത്തിന് അകത്തും പുറത്തും വിനോദത്തിനായി പ്രത്യേക സ്ഥലങ്ങൾ
താഴത്തെ നിലയിൽ 80 പേർക്കിരിക്കാവുന്ന ഹാളും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |