തൊടുപുഴ: നീലൂരിലെ 'കണ്ടത്തിമാവ് " എന്ന സ്ഥലത്ത് ഒരു റേഷൻ വ്യാപാരി കൊവിഡ് കാലത്ത് 50 ചൂലുമായി കച്ചവടം തുടങ്ങി. രണ്ടു ദിവസത്തിനുള്ളിൽ അതെല്ലാം വിറ്റു. ഇന്ന് ഈ ചെറുഗ്രാമം അറിയപ്പെടുന്നത് 'ചൂൽ സിറ്റി" എന്ന്.
നാഗർകോവിൽ സ്വദേശിയായ രമേശൻ റേഷൻകട നടത്തുന്ന എം.എം. മൈക്കിളിനോട് തന്റെ കൈയിലെ ചൂൽ വാങ്ങി കടയിൽ വിൽക്കാൻ നിർബന്ധിച്ചതാണ് തുടക്കം. അതെല്ലാം ഉടനേ വിറ്റതോടെ മൈക്കിളിന്റെ കട വൈവിദ്ധ്യമുള്ള ചൂലുകളാൽ നിറഞ്ഞു. ഇതിനൊപ്പം മൈക്കിളും നാടൻചൂൽ ഉണ്ടാക്കി. വില്പന തകൃതിയായതോടെ രണ്ടു ചൂൽക്കടകൂടി പുതുതായി വന്നു. കണ്ടത്തിമാവ് അങ്ങനെ ചൂൽസിറ്റിയായി. ഇന്ന് നാടനും വിദേശിയുമടക്കം 15 ഇനം ചൂലുകൾ ലഭിക്കുന്ന സ്ഥലമാണിവിടം. നാടൻചൂൽ, ചുഞ്ചാണി ചൂൽ, കുറ്റിച്ചൂൽ, പ്ലാസ്റ്റിക് കെട്ടിയ ചൂൽ എന്നീ ഇനങ്ങൾക്കു പുറമെ ഗുണനിലവാരത്തിന് പേര് കേട്ട നാലുതരം ഇന്തോനേഷ്യൻ ചൂലും ഇവിടെയുണ്ട്. നാടൻ ചൂലുകളെ അപേക്ഷിച്ച് ഈർക്കിലിന് ബലമുള്ളതിനാൽ പെട്ടെന്ന് ഒടിയില്ല. ചിറ്റീന്ത്, പ്ലാസ്റ്റിക്, പുൽചൂൽ തുടങ്ങിയവയുമുണ്ട്. കൊട്ട, മുറം, മീൻ കൂട, പൂക്കൂട, വല്ലം തുടങ്ങിയ വിവിധതരം ചൂരൽ ഉത്പന്നങ്ങളും ലഭ്യമാണ്.
വില കുറവ്
ചൂലുകൾ 70 മുതൽ 200 രൂപ വരെയുള്ളവയുണ്ട്. ചൂരൽ, ഈറ്റ എന്നിവയാൽ നിർമ്മിച്ച കൊട്ട, മുറം, വല്ലം തുടങ്ങിയവ 50 മുതൽ 1250 വരെയുള്ള നിരക്കിൽ ലഭ്യമാണ്. മലബാർ മേഖലയിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾ അടക്കമുള്ളവർ ഇവിടെ വന്ന് ചൂൽ വാങ്ങാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |