കിളിമാനൂർ: പുതിയകാവിലെ പൊതുമാർക്കറ്റ് ഇനി ഹൈടെക്കാകും. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്ന് കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2020ൽ കിഫ്ബി ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ ചന്ത നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മാർക്കറ്റ് നവീകരണപദ്ധതികൾ ഫയലുകളിലൊതുങ്ങി. ഇത് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയതിനെത്തുടർന്ന് പഞ്ചായത്ത് തുടർനടപടികൾ ആരംഭിക്കുകയായിരുന്നു. കാർഷിക മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന വലിയൊരു ശതമാനം സാധാരണ ജനങ്ങളാണ് കിളിമാനൂരിലുള്ളത്. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ പുതിയകാവിലാണ് ചന്ത. കിളിമാനൂർ പഞ്ചായത്തിനോടു ചേർന്നുള്ളതാണ് ഈ സ്ഥലം. കിളിമാനൂർ ബ്ലോക്ക് പരിധിയിലെ പുളിമാത്ത്, നഗരൂർ, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിൽ നിന്നും ജില്ലാതിർത്തിയായതിനാൽ കൊല്ലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരവധിയാളുകളാണ് മാർക്കറ്റിനെ ആശ്രയിക്കുന്നത്.
വെറ്റില മുതൽ കന്നുകാലി വരെ
കാർഷികോത്പന്നങ്ങൾ വില്ക്കാനും വാങ്ങാനും നല്ലൊരു വിഭാഗം ആളുകൾ ആശ്രയിക്കുന്നത് കിളിമാനൂർ പൊതുചന്തയെയാണ്. വെറ്റില മുതൽ കന്നുകാലികളെ വരെ വില്ക്കാനും വാങ്ങാനുമായി ഇവിടെ ആളുകളെത്തുന്നുണ്ട്. പ്രധാന ചന്തദിവസങ്ങൾ ഞായറും വ്യാഴവുമാണ്. മാർക്കറ്റിന്റെ ശോചനീയാവസ്ഥ കാരണം കച്ചവടത്തിനും ആളുകൾ കുറഞ്ഞു. ആളുകൾ മറ്റ് മാർക്കറ്റുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ പഞ്ചായത്തിന് വരുമാനവും കുറഞ്ഞിട്ടുണ്ട്.
പ്രവർത്തനങ്ങൾ
നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ച്, ആധുനിക രീതിയിൽ പണിയും.
ഫിഷ് സ്റ്റാൾ, മീറ്റ് സ്റ്റാൾ എന്നിവ നിർമ്മിക്കും
പൂർണമായും മേൽക്കൂര പണിയും
മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും
മാലിന്യ നിർമ്മാർജനത്തിന് മുൻഗണന
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |