മലപ്പുറം: തേൾപാറയിൽ ജനവാസ മേഖലയിലിറങ്ങിയ കരടി കൂട്ടിലായി. തേൾ പാറ കുറുംമ്പ ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ച കൂട്ടിലാണ് കരടി കുടുങ്ങിയത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. ഇവിടെ കരടിയുടെ ആക്രമണഭീതി രൂക്ഷമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കരടിയെ നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വന്യജീവികൾ കാടിറങ്ങുന്നത് അറിയാൻ വനാതിർത്തിയിൽ സി.സി.ടി.വി കാമറകൾ പ്രായോഗികമല്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. ക്യാമറയുടെ പരിധിയിൽ വരുമ്പോൾ മാത്രമേ വന്യമൃഗങ്ങളെ കാണാനാവൂ. പല മൃഗങ്ങളും വള്ളിപ്പടർപ്പുകളിലും മറ്റും മറഞ്ഞാണിരിക്കുന്നത്. മനുഷ്യശേഷിയാണ് പ്രായോഗികം.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ സ്വകാര്യ എസ്റ്റേറ്റുകൾ, തോട്ടങ്ങൾ എന്നിവയുടെ ഉടമസ്ഥർ കുറ്റിക്കാടുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 20 ഫോറസ്റ്റ് സ്റ്റേഷനുകൾക്കുള്ള ശുപാർശ ധനവകുപ്പിന് സമർപ്പിച്ചു. ഫോറസ്റ്റ് സ്റ്റേഷനില്ലാത്ത കാസർകോടിനായിരിക്കും പ്രഥമപരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി.
വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് ജലവും ഭക്ഷണവും ഉറപ്പാക്കാൻ മിഷൻ ഫുഡ്, ഫോഡർ ആൻഡ് വാട്ടർ പദ്ധതി ആരംഭിച്ചു. 273 പഞ്ചായത്തുകളെ വന്യജീവി സംഘർഷബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി സഭയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |