തിരുവനന്തപുരം: ലഹരിക്കേസിൽ തന്റെ മകൻ അകപ്പെട്ടുപോയതാണെന്ന് ആവർത്തിച്ച് കായംകുളം എംഎൽഎ യു. പ്രതിഭ. ആ സമയത്ത് മാനസികമായി വളരെ തളർന്നു. സമൂഹത്തിൽ പലതരം ആളുകളുണ്ട്. പത്തിൽ എട്ടുപേർ ലഹരി ഉപയോഗിക്കുന്നവരും, കള്ളപ്പണം ഉണ്ടാക്കുന്നവരുമൊക്കെയാകാം. അത്തരക്കാരെ എങ്ങനെയാണ് തിരിച്ചറിയാൻ കഴിയുക എന്ന് പ്രതിഭ ചോദിച്ചു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ സംസാരിക്കുകയായിരുന്നു യു. പ്രതിഭ.
''എന്റെ മകന്റെ കൂട്ടത്തിലിരുന്നവരാരും കഞ്ചാവ് കൈവശം വച്ചിരുന്നില്ല. മാദ്ധ്യമങ്ങളാണ് അത് വളച്ചൊടിച്ച് ആഘോഷിച്ചത്. അമ്മ രാഷ്ട്രീയക്കാരിയായി നിൽക്കുന്നത് കൊണ്ടാകാം അവന് ഇത്തരമൊരു ഗതികേടുണ്ടായത്. സ്മോക്ക് ചെയ്‌തു എന്ന കുറ്റമാണ് അവനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ നടപടികൾ തുടരുകയാണ്. പക്ഷേ മകനെ ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ വളരെ മോശം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എക്‌സൈസുകാരോട് സംസാരിച്ചപ്പോൾ മോൻ അതിൽ പെട്ടുപോയതാണ് എന്നുതന്നെയാണ് അവർ പറഞ്ഞത്.
എന്റെ മകൻ ഈ കാലഘട്ടത്തിന്റെ ആളാണ്. ബംഗളൂരുവിൽ ഡിപ്ളോമയ‌്ക്ക് പഠിക്കുകയാണ്. മുടി വളർത്തി, ബാഗി ജീൻസ് ഇടുന്നതൊക്കെ അവന്റെ സ്വാതന്ത്ര്യമാണ്. അമ്മയെ കണ്ടാണ് അവൻ വളർന്നത്. ഒരുപാട് പേർ അവനെ തെറ്റിദ്ധരിച്ചു. ''-പ്രതിഭയുടെ വാക്കുകൾ.
കേരളത്തെ ലഹരി മുക്തമാക്കുന്നതിന് വലിയ ക്യാംപയിനുകൾ സംഘടിപ്പിക്കണമെന്നും, അതിൽ സൂപ്പർ സ്‌റ്റാറുകൾ ഉൾപ്പടെയുള്ള സിനിമാ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രതിഭ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |