തിരുവനന്തപുരം: കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് റോഡ് നിർമ്മാണത്തിനെന്ന പേരിൽ 4 കോടി തട്ടിയെടുത്ത കേസിൽ കോൺട്രാക്ടറെ അറസ്റ്റ് ചെയ്തു.വിളപ്പിൽ പിറയിൽ ശാസ്താക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ഗവ. കോൺട്രാക്ടറായ പ്രദീപാണ് (54) അറസ്റ്റിലായത്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ എക്സിക്യുട്ടീവ് എൻജിനിയറുടെ പേരിൽ എസ്.ബി.ഐ കുറവൻകോണം ശാഖയിലുള്ള അക്കൗണ്ടിൽ നിന്ന് 4.85 കോടി തട്ടിയെടുത്തെന്നാണ് കേസ്. 2021- 2024 കാലയളവിലായിരുന്നു തട്ടിപ്പെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.
ചെയ്യാത്ത ജോലിക്ക് ഇയാളുടെ അക്കൗണ്ടിലേക്ക് 1.80 കോടി ബോർഡിൽ നിന്ന് നൽകിയെന്നും കൂടാതെ 40 ലക്ഷത്തോളം രൂപ നേരിട്ട് നൽകിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.കേസിൽ 3 പ്രതികളാണുള്ളത്. ഒന്നാംപ്രതിയായ കേരള റോഡ് ഫണ്ട് ബോർഡിലെ എക്സിക്യുട്ടീവ് എൻജിനിയർ ജീജ ഭായ് ഒളിവിലാണ്. രണ്ടാം പ്രതിയായ ഓഫീസ് ക്ലാർക്ക് സുസ്മി പ്രഭയെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി. കേസിലെ മൂന്നാം പ്രതിയാണ് പ്രദീപ്.
ഡി.സി.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ എ.സി.പി സ്റ്റുവർട്ട് കീലർ,സി.ഐ വിമൽ, എസ്.ഐമാരായ വിപിൻ, ഷിജു, ഷെഫിൻ, സി.പി.ഒമാരായ ബിജു, അനീഷ്, രഞ്ജിത്ത്, ശരത്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |