തിരുവനന്തപുരം: ശശി തരൂർ എംപിയുടെ വിവാദ ലേഖനത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വിഷയത്തിൽ ഇനി വിവാദം വേണ്ട, അത് അടഞ്ഞ അദ്ധ്യായമായി കാണാനാണ് കോൺഗ്രസിനിഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
'ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂർ ലേഖനം എഴുതിയത്. ശരിയായ ഡാറ്റ കിട്ടിയാൽ നിലപാട് മാറ്റുമെന്ന് തരൂർ പറഞ്ഞിട്ടുണ്ട്. അത് മുഖവിലയ്ക്ക് എടുക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമില്ല. കേരളത്തിൽ ചെറുകിട സംരംഭങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. കൃത്രിമ കണക്കുകളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തരൂരുമായി പാർട്ടി സംസാരിച്ചിട്ടുണ്ട്. തിരുത്തുമെന്ന് തന്നെയാണ് കരുതുന്നത്. ഇനി വിവാദം വേണ്ട'- കെ സി വേണുഗോപാൽ പറഞ്ഞു.
ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ശശി തരൂർ എഴുതിയ ലേഖനമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പിണറായി സർക്കാർ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. പിന്നാലെ ശശി തരൂരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിമർശനങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ശശി തരൂർ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
'16 വർഷമായി ആവശ്യപ്പെടുന്ന കാര്യമാണ് ലേഖനത്തിൽ പറഞ്ഞത്. നമ്മുടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാം. കേരളത്തിലെ യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം വന്നാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയുകയുളളൂ. അതിനായി പുതിയ സ്റ്റാർട്ടപ്പുകൾ കേരളത്തിൽ വരണം. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഞാൻ ആവശ്യപ്പെട്ട കാര്യങ്ങളാണ്. അന്താരാഷ്ട്ര തലത്തിലെ ഒരു റിപ്പോർട്ട് കണ്ടതിനുശേഷമാണ് ഞാൻ ലേഖനം എഴുതിയത്'- എന്നായിരുന്നു തരൂരിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |