മുംബയ്: പ്രായപൂർത്തിയാകാത്ത മകളെയും സുഹൃത്തുക്കളെയും യുവാക്കൾ ശല്യം ചെയ്തെന്ന പരാതിയുമായി കേന്ദ്രമന്ത്രി പൊലീസിൽ സ്റ്റേഷനിൽ. കേന്ദ്ര യുവജനകാര്യവകുപ്പ് സഹമന്ത്രിയും ബിജെപി നേതാവുമായ രക്ഷാ ഖഡ്‌സെയാണ് ദൽഗാവിലെ മുക്തായിനഗർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.
ശിവരാത്രിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാന്ത് മുക്തായ് യാത്രയ്ക്കിടെ തന്റെ മകളെയും മറ്റു പെൺകുട്ടികളെയും ചില യുവാക്കൾ ശല്യം ചെയ്തെന്നാണ് മന്ത്രിയുടെ പരാതി. പാർട്ടി പ്രവർത്തകർക്കും അനുയായികൾക്കും ഒപ്പമാണ് മന്ത്രി പൊലീസ് സ്റ്റേഷനിൽ എത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചില പ്രതികളെ അറസ്റ്റ് ചെയ്തുവെന്നുമാണ് വിവരം.
കേസിലെ പ്രതികളായ യുവാക്കൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ ചിലർ ശിവസേന ഷിൻഡെ വിഭാഗം എംഎൽഎ ചന്ദ്രകാന്ത് പാട്ടീലിന്റെ അനുയായികളാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറുപേർക്കെതിരെയാണ് കേസെടുത്തത്. പോക്‌സോ വകുപ്പ് അടക്കം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |