കണ്ണൂർ : സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങളുയർത്തി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച 'റൺ ഫോർ യൂണിറ്റി' പാതിരാ കൂട്ടയോട്ടം മിഡ്‌നൈറ്റ് മാരത്തോൺ അഞ്ചാം എഡിഷനിലെ പുരുഷന്മാരുടെ വിഭാഗത്തിൽ റോയൽ റണ്ണേഴ്സ് കാലിക്കറ്റ് ജേതാക്കളായി.വനം വകുപ്പ് ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ നയിച്ച ടീം വനിതാ വിഭാഗത്തിൽ ഒന്നാമതെത്തി.
പുരുഷവിഭാഗം ജേതാക്കളായ സംഘത്തിൽ സുബൈർ, അതുൽ, റഫീക്ക്, ഷിബിൻ, സഹീർ എന്നിവരായിരുന്നു അംഗങ്ങൾ. സുധിന ദീപേഷ്, നവ്യ നാരായണൻ, സെവിൽ ജിഹാൻ, ആൻ മേരി തോമസ് എന്നിവരാണ് വനിതാവിഭാഗം ജേതാക്കളായ ടീമിലെ അംഗങ്ങൾ. പുരുഷ വിഭാഗത്തിൽ കണ്ണൂർ മാസ്റ്റേഴ്സ് രണ്ടാമതും ഇമ്മോർട്ടൽ കണ്ണൂർ മൂന്നാമതും എത്തി. വനിതാ വിഭാഗത്തിൽ മറിയം മമ്മിക്കുട്ടി നയിച്ച കണ്ണൂർ യൂണിവേഴ്സിറ്റി ടീം രണ്ടാം സ്ഥാനം നേടി. വിദ്യാർത്ഥികളുടെ വിഭാഗത്തിൽ നിർമലഗിരി ഐ.ടി.ഐ, പയ്യന്നൂർ കോളേജ്, കണ്ണൂർ പോളിടെക്നിക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ അടങ്ങിയ ടീം ഒന്നാമതെത്തി. അഖിൽ, അഭിനയ്, അതുൽ, വൈഷ്ണവ്, ആദർശ് എന്നിവരാണ് ഈ ടീമിൽ അണിനിരന്നത്. വിഘ്നയ് നയിച്ച യുവധാര കതിരൂർ രണ്ടാം സ്ഥാനം നേടി. മേജർ രവി അക്കാഡമി കണ്ണൂർ മൂന്നാം സ്ഥാനം നേടി. മിക്സഡ് വിഭാഗത്തിൽ ആൽഫി, ഇജാസ്, നിയ, ശ്രീതു, മഞ്ജിമ എന്നിവർ അടങ്ങിയ ക്യാപ്റ്റൻ അക്കാഡമി ചെറുപുഴ ഒന്നാമതായി. സ്‌പോർട്സ് സ്‌കൂൾ കണ്ണൂർ രണ്ടും വി.പി.ഡി.സി വടകര മൂന്നും സ്ഥാനങ്ങൾ നേടി. ഗവ. ജീവനക്കാർ വിഭാഗത്തിൽ ഇൻഷൂറൻസ് മെഡിക്കൽ സർവീസ് ടീം ഒന്നും കണ്ണൂർ യൂണിവേഴ്സിറ്റി രണ്ടും വെറ്ററിനറി ഡോക്ടർമാരുടെ സംഘടന മൂന്നും സ്ഥാനങ്ങൾ നേടി. യൂണിഫോം കാറ്റഗറിയിൽ കാലിക്കറ്റ് റൂറൽ പൊലീസ് ടീം ഒന്നാംസ്ഥാനം നേടി. ഡി.എസ്.സി റെക്കോർഡ്സ് രണ്ടാമതായി. സീനിയർ സിറ്റിസൺ വിഭാഗത്തിൽ ഖാലിദിന്റെ നേതൃത്വത്തിലുള്ള ടീമിനാണ് ഒന്നാംസ്ഥാനം.
പങ്കാളികളായി എണ്ണൂറോളം പേർ
കളക്ടറേറ്റ് പരിസരത്ത് ശനിയാഴ്ച രാത്രി 11 മണിക്ക് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് മിഡ്‌നൈറ്റ് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തത്. കെ.വി സുമേഷ് എം.എൽ.എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെഎസ് ദീപ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം എന്നിവർ പങ്കെടുത്തു
വാം അപ്പോടെ തുടങ്ങിയ കൂട്ടയോട്ടം സമാപിക്കുമ്പോഴേക്കും ഇന്നലെ പുലർച്ചെ 12.30 മണിയോടെയാണ് സമാപിച്ചത്.
താവക്കര, പുതിയ ബസ് സ്റ്റാൻഡ് റോഡ്, ഫോർട്ട് റോഡ്, പ്രഭാത് ജംഗ്ഷൻ, സെന്റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരികെ കളക്ടേറ്റിലെത്തിയാണ് ഓട്ടം പൂർത്തിയാക്കിയത്. ഏഴ് ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 800 ലധികം പേർ മാരത്തണിൽ പങ്കാളികളായി. സോഷ്യൽ ജസ്റ്റിസ് ഡിപാർട്ട്‌മെന്റിനെ പ്രതിനിധീകരിച്ച് ട്രാൻസ്‌ജെൻഡറുകളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |