തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധിച്ചതോടെ ആശാ വർക്കർമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കി സർക്കാർ. ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.
ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്നും ആശമാർ പറഞ്ഞു. എന്നാൽ, ഓണറേറിയം വർദ്ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും അവർ വ്യക്തമാക്കി.
ഇന്ന് വൈകിട്ട് ആറ് മണിവരെ സെക്രട്ടേറിയറ്റ് ഉപരോധസമരം തുടരുമെന്നും ഓണറേറിയം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. ഓണറേറിയം വര്‍ദ്ധനവ്, പെന്‍ഷൻ തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ തീരുമാനം ആകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും മറ്റു സമരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തേടുമെന്നും ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |