മുംബയ്: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജറായിരുന്ന ദിഷ സാലിയന്റെ (28) മരണത്തിൽ മുൻമന്ത്രിയും എം.എൽ.എയുമായ ആദിത്യ താക്കറെയെ പ്രതി ചേർക്കണമെന്ന് ദിഷയുടെ പിതാവ്. ഇതിൽ സി.ബി.ഐ അന്വേഷണംനടത്തണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് സാലിയൻ ഹൈക്കോടതിയിൽ ഹർജി നൽകി. ദിഷ പീഡിപ്പിക്കപ്പെട്ടെന്നും കൊല്ലപ്പെട്ടതാണെന്നുമുൾപ്പെടെയുള്ള ആരോപണങ്ങളും ഹർജിയിലുണ്ട്.
മുംബയ് പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഫോറൻസിക് റിപ്പോർട്ടും സാക്ഷിമൊഴികളും തെളിവുകളുമെല്ലാം പൊലീസ് തള്ളി. മകളുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നത്. ഉയരത്തിൽ നിന്ന് വീണാലുണ്ടാകുന്ന പരിക്കുകളൊന്നും മകളുടെ ശരീരത്തിലില്ലായിരുന്നു. അതിനാൽ കേസിൽ പുനരന്വേഷണം വേണം-ഹർജിയിൽ ആവശ്യപ്പെട്ടു.സുശാന്തിന്റെയും ദിഷയുടെയും മരണങ്ങൾ സംബന്ധിച്ച് നിരവധി ഗൂഢാലോചനാ കഥകൾ അന്നുമുതൽ ഉയരുന്നുണ്ട്. ദിഷ മരിക്കുന്നതിന്റെ തലേന്ന് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നും അതിൽ ആദിത്യ താക്കറെയും ഉണ്ടായിരുന്നെന്നുമാണ് ഒരു ആരോപണം. തന്നെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണെന്നും നിയമപരമായി നേരിടുമെന്നും ആദിത്യ താക്കറെ പ്രതികരിച്ചു. ഔറംഗസേബ് വിഷയത്തിൽനിന്ന് സർക്കാരിന് രക്ഷപ്പെടാനാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു കേസ് ഹൈക്കോടതിയിൽ എത്തിച്ചതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്തും ആരോപിച്ചു. ആദിത്യ താക്കറെയ്‌ക്കെതിരെ ദൃക്സാക്ഷികൾ ഉണ്ടെന്ന് സതീഷ് സാലിയന്റെ അഭിഭാഷകൻ അവകാശപ്പെടുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും എന്നാൽ ദിഷയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ തനിക്ക് വിശ്വാസമില്ലെന്നും പറഞ്ഞു.
2020 ജൂണിലാണ് മലാഡിലെ കെട്ടിടത്തിനുമുകളിൽനിന്ന് വീണുമരിച്ച നിലയിൽ ദിഷയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കുശേഷം സുശാന്തിനെയും മരിച്ചനിലയിൽ കണ്ടെത്തി. അതോടെയാണ്, ദിഷയുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തിയത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറി. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലോ അന്വേഷണത്തിലോ സംശയകരമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |