കൊച്ചി: 43കാരന്റെ മാസങ്ങളോളം നീണ്ട കടുത്ത വയറു വേദനയ്ക്കും വയറിനുള്ളിലെ ഭാരം അനുഭവപ്പെടലിനും പരിഹാരം കണ്ടപ്പോൾ ആശുപത്രി ജീവനക്കാരുൾപ്പെടെ ആശ്ചര്യം. കരുമാലൂർ സ്വദേശിയുടെ മൂത്രാശയ സഞ്ചിയിൽ നിന്ന് നീക്കം ചെയ്തത് 800 ഗ്രാമുള്ള മൂത്രാശയ കല്ല്. എട്ട് വർഷം മുമ്പാണ് ഇയാൾക്ക് മൂത്രത്തിൽ കല്ലിന്റെ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തുന്നത്. പിന്നീട് പല ആശുപത്രികളിലും ആയുർവേദമുൾപ്പെടെ ചികിത്സ നടത്തി. പരാജയപ്പെട്ടതോടെ അവസാന ആശ്രയമെന്ന നിലയിലാണ് ഒരാഴ്ച മുമ്പ് എറണാകുളം ജനറൽ ആശുപത്രിയിലെത്തിയത്. പരിശോധനകളിൽ തന്നെ മൂത്രാശയത്തിൽ ഒന്നിലേറെ കല്ലുകളുണ്ടെന്ന് കണ്ടെത്തി. എന്നാൽ, അതിന് ഇത്രയും വലിപ്പമുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല.
യൂറോളജിസ്റ്റ് അനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നിലേറെ കല്ലുകളാണ് ഇയാളുടെ മൂത്രാശത്തിൽ നിന്ന് നീക്കം ചെയ്തത്. അതിലൊന്നിന്റെ മാത്രം ഭാരമാണ് 800 ഗ്രാം. സാധാരണ മൂത്രാശയ കല്ലുകൾ ഇത്രമേൽ വളരാറില്ലെന്നും അപൂർവങ്ങളിൽ അപൂർവമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ശസ്ത്രക്രിയ പൂർത്തിയാക്കിയ യുവാവിപ്പോൾ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യുവിൽ ആരോഗ്യവാനായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഇയാൾക്ക് ആശുപത്രി വിടാനാകും. ഡോ. സബിൻ, ഡോ. സുദീപ്, ഡോ. അഞ്ജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |