പ്രമാടം : ഉയർന്ന പരിപാലന ചെലവിൽ നട്ടംതിരിയുന്ന വെറ്റില കർഷകർക്ക് മേൽ
ഇടിത്തീയായി വിലയിടിവും. മാസങ്ങൾക്ക് മുമ്പ് വരെ നൂറു രൂപയ്ക്ക് അടുത്ത് കിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ മുപ്പത് രൂപയും അതിൽ താഴെയുമാണ് വില ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞേക്കാം. മുറുക്കാനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ വില സ്ഥിരതയോ ഇവർക്ക് ലഭ്യമല്ല. പത്ത് സെന്റിൽ കൃഷി ഇറക്കണമെങ്കിൽ അര ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കർഷകർ പറയുന്നു.
ഒരു കെട്ടിന് 30 രൂപ
ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ 30 രൂപയാണ് കർഷകന് ലഭിക്കുക. നാല് അടുക്കുകളിലായി 20 എണ്ണം വീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. മാസങ്ങൾക്ക് മുമ്പ് വരെ നൂറ് രൂപയോട് അടുപ്പിച്ച് വില ലഭിക്കുമായിരുന്നു. കൊറോണ സമയത്ത് 240 - 300 രൂപ വരെ ലഭിച്ചിരുന്നു. ഉല്പാദനം കൂടിയതാണ് വില കുറയാൻ കാരണമെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് മറ്റ് കൃഷികൾ ഉപേക്ഷിച്ച് പലരും വെറ്റിലക്കൊടി കൃഷി ചെയ്യാൻ തുടങ്ങി. ഇതോടെ ഉല്പാദനവും വർദ്ധിക്കുകയും വില കുറയുകയും ചെയ്തു. നൂറ് കെട്ട് വെറ്റില വിറ്റാൽ മൂവായിരത്തോളം രൂപ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. തൊഴിലാളികുടെ കൂലിയും പരിപാലന ചെലവും നോക്കിയാൽ ലാഭമില്ലെന്ന് കർഷകർ പറയുന്നു.
വിലസ്ഥിരത വേണം
വിപണിയിൽ വെറ്റിലയ്ക്ക് വില സ്ഥിരത വേണം. ചന്തയിൽ പുലർച്ചയാണ് വെറ്റില വ്യാപാരം നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നും വടക്കൻ ജില്ലകളിൽ നിന്നുമാണ് പ്രധാനമായും വ്യാപാരികൾ എത്തുന്നത്. ചുരുക്കം ചില കർഷകരിൽ നിന്ന് ഉയർന്ന വില നൽകി വാങ്ങിയ ശേഷം വിലയിടിക്കും. പിന്നീട് എത്തുന്നവർ ഇവർ പറയുന്ന വിലയ്ക്ക് വെറ്റില നൽകി മടങ്ങുകയാണ് പതിവ്. മറ്റ് വിപണികളെപ്പോലെ വെറ്റില വിപണിയിലും സർക്കാർ നിയന്ത്രണമുണ്ടാകണം.
വെറ്റില കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |