കൊച്ചി: അപകീർത്തി കേസിൽ സി പി എം നേതാവ് പി കെ ശ്രീമതിയോട് മാപ്പ് പറഞ്ഞതിൽ വിശദീകരണവുമായി ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ഔദാര്യമാണ് ഖേദം പ്രകടിപ്പിക്കലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഒരു സ്ത്രീയുടെ കണ്ണീരിന് തന്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന താൻ രാഷട്രീയത്തിന്റെ അന്തസിന് ഖേദം പ്രകടിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
2018 ജനുവരി 25ന് ചാനൽ ചർച്ചയിൽ പി കെ ശ്രീമതിക്കും കുടുംബത്തിനുമെതിരെ നടത്തിയ പരാമർശത്തെക്കുറിച്ചായിരുന്നു പരാതി. അപകീർത്തിക്കേസിൽ ഹൈക്കോടതിയിൽ ഹാജരായതിനു ശേഷമായിരുന്നു മാദ്ധ്യമങ്ങൾക്കു മുന്നിൽ ഗോപാലകൃഷ്ണന്റെ ഖേദപ്രകടനം.
പി കെ ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, അവരുടെ മകനും കോടിയേരി ബാലകൃഷ്ണന്റെ മകനും ചേർന്ന് മരുന്നുകമ്പനി നടത്തിയെന്നും ഈ കമ്പനിക്ക് സർക്കാർ ആശുപത്രികളിൽ മരുന്നുവിതരണം ചെയ്യാനുള്ള കരാർ നൽകിയെന്നും ഗോപാലകൃഷ്ണൻ ചാനൽ ചർച്ചയിൽ ആരോപിച്ചിരുന്നു. തുടർന്ന് കണ്ണൂർ മജിസ്ട്രേട്ട് കോടതിയിൽ ശ്രീമതി കേസ് ഫയൽ ചെയ്തു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരം ഒടുവിൽ ഇരുവരും മദ്ധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയായിരുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഇങ്ങനെ ഒരു പോസ്റ്റ് ഇടണം എന്ന് യാതൊരു താല്പര്യവും ഇല്ലായിരുന്നു. പക്ഷെ എന്താണ് സംഭവം എന്ന് എല്ലാവരും അറിയണമല്ലോ.. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ ഔദാര്യമാണ് എന്റെ ഖേദം ' ഇത് മാതൃകയാകട്ടെ എന്ന് കരുതി രേഖപ്പെടുത്തിയതാണ്.. കോടതി പറഞ്ഞിട്ടൊ കേസ് നടത്തിയിട്ടൊ അല്ല,ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചു എന്ന് നേരിട്ട് ശ്രീമതി ടീച്ചർ പറഞ്ഞപ്പോൾ അന്തസായ രാഷ്ട്രീയ നിലപാടിൻ്റെ ഭാഗമായി ഞാൻ കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയത്.
ശ്രീമതി ടീച്ചറുടെ മകൻ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർ ആണന്നും ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയായ കാലത്ത് അനഭിമത ഇടപാട് നടത്തിയെന്നുമുള്ള അന്തരിച്ച എം.എൽ.എ പി.ടി തോമസിൻ്റെ അരോപണം ഞാൻ ചാനൽ ചർച്ചയിൽ പറഞ്ഞതായിരുന്നു എനിക്കെതിരെയുള്ള ആരോപണം. എനിക്കെതിരെ കേസ്സ് കൊടുത്ത ടീച്ചറോട് ടീച്ചറുടെ വക്കീൽ പറഞ്ഞു കേസ് നിൽക്കില്ല കാരണം പി.ടി തോമസ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യം ആവർത്തിച്ചതാണ് '. ഇത് മനസ്സിലാക്കിയ വക്കീൽ ടീച്ചറെ ഉപദേശിച്ചു ഒത്ത് തിർപ്പ് വെച്ച് തീർക്കുക കണ്ണൂർ കോടതിയിൽ ഒത്ത് തീർപ്പ് വെച്ചു. ഒത്ത് തീർപ്പ് സമയത്ത് ശ്രീമതി ടീച്ചർകണ്ണൂർ ജില്ലയിലെ ടീച്ചറുടെ ബന്ധുക്കൾ ടീച്ചറെ കളിയാക്കുന്നതടക്കം പറഞ്ഞ് വിഷമിച്ച് കരഞ്ഞപ്പോൾ ഒരു സ്ത്രീയുടെ കണ്ണുനീരിന് എൻ്റെ രാഷ്ട്രീയത്തേക്കാൾ വില ഉണ്ടന്ന് വിശ്വസിക്കുന്ന ഞാൻ രാഷട്രീയത്തിൻ്റെ അന്തസിന് ഖേദം പറയാം എന്ന് പറഞ്ഞു. ഇതാണ് ഈ ഖേദം കേസ് തീർന്നപ്പോൾ ടീച്ചർ ഖേദം പത്രക്കാരോട് പറയണമെന്ന് എന്നോട് അഭ്യർത്ഥിച്ചു.
ടീച്ചർ വിളിച്ച് പറഞ്ഞ് വരുത്തിയ പത്രക്കാരോട് ഇതൊന്നും പറയാതെ എനിക്ക് പോകാമായിരുന്നു. കാണാതിരിക്കാമായിരുന്നു. മറ്റൊരു ദിവസത്തേക്ക് വരാം എന്ന് പറയാമായിരുന്നു. കേരള രാഷ്ടീയത്തിൽ എന്നും ഓർക്കുന്ന ഒരു മാതൃകയാകട്ടെ എൻ്റെ ഖേദം എന്ന് ഞാൻ ചിന്തിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. ആരും പറയിപ്പിച്ചതല്ല ആവശ്യപ്പെട്ടതുമല്ല പറയേണ്ട കാര്യവും എനിക്കില്ല കേസ്സ് നടത്തിയിട്ടുമില്ല നടത്തിയാൽ എനിക്കെതിരെ ഒന്നും ചെയ്യാനും പറ്റില്ല പക്ഷെ എൻ്റെ അന്തസ്സായ രാഷ്ട്രീയ തീരുമാനമായി ഞാൻ ഖേദം രേഖപ്പെടുത്തി. ഇതൊന്നും അറിയാത്ത അന്തം കമ്മികൾ വെറുതെ പൊലിപ്പിച്ചിട്ടിട്ട് വിവരക്കേട് പറയുന്നു.
'ശ്രീമതി ടീച്ചർ എന്നോട് നന്ദിയും നല്ലത് വരും എന്ന് പറഞ്ഞാണ് പിരിഞ്ഞത് അത് എന്തുകൊണ്ട് എന്ന് അന്തം കമ്മി കളെ അറിയുക. മറ്റൊരു പ്രധാന കാര്യം ടീച്ചറോട് ഞാൻ Difi നേതാവ് അരുൺ കുമാർ സാക്ഷി നിർത്തി പറഞ്ഞു മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ എന്ന തട്ടിപ്പ് കമ്പനിയുടെ ഡയറക്ടർമാർ കണ്ണൂരിലെ പ്രസിദ്ധCPM നേതാക്കളായി അന്തരിച്ച ചിലരുടെ മക്കളാണന്ന രേഖകൾ ഒരു പത്രത്തിൽ വന്നിട്ടുണ്ടായാരുന്നു. ഈ കാര്യം പറയരുതെന്ന ടീച്ചറുടെ അഭിപ്രായം ഞാൻ അംഗീകരിച്ചത് രാഷ്ട്രീയ അന്തസ്സിന് വേണ്ടിയാണ്.cpm നേതാക്കളുടെ മക്കളുടെ പേര് ഉണ്ടായിരുന്നങ്കിലും ടീച്ചറുടെ മകൻ്റെ പേര് കണ്ടെത്തിയില്ലാത്ത സാഹചര്യത്തിലാണ് എൻ്റെ സ്വന്തം തീരുമാനപ്രകാരം ഖേദം രേഖപ്പെടുത്തിയത്. അത് ദുർവ്യഖ്യാനം ചെയ്യുന്നവരോട് ഒന്നെ പറയാനുള്ളു അന്തസ്സുള്ളവർക്ക് മനസ്സിലാകും അല്ലാത്തവർ കുരക്കും. ഞാൻ അന്തസ്സിന് നിരക്കാത്തതായി ഒന്നും ചെയ്യില്ല എൻ്റെ നിശ്ചയത്തിൽ നിന്ന് പിന്നോട്ടില്ല.പണ്ട് PSശ്രീധരൻപിള്ളയോട് മാപ്പ് പറഞ്ഞ ദേശാഭിമാനിയും ഇപ്പോ ൾ ഞാൻ ഫയൽ ചെയ്ത മാനഹാനി കേസ്സിൽ തൃശ്ശൂർ CJ Mകോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഗോവിന്ദനും നടക്കുന്നുണ്ടെന്ന കാര്യം ഈ കൂട്ടർ മറക്കണ്ട..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |