കൊച്ചി : ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ കേസെടുത്ത് പൊലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗർഭിണായായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന. പരിശോധനയിൽ പെൺകുട്ടി എട്ടുമാസം ഗർഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതേസമയം പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയാമായിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചുവച്ചോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ 18കാരനെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
അതിനിടെ കാലടി അയ്യമ്പുഴയിൽ മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ മദ്യലഹരിയിൽ നേപ്പാൾ യുവതിയും സുഹൃത്തും ചേർന്ന് ആക്രമിച്ചു. എസ്.ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ യുവതി സഞ്ച്മായ ലിംബ് (38), സുഹൃത്ത് സുമൻ (36) എന്നിവരെ അയ്യമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിന് അയ്യമ്പുഴ കുറ്റിപ്പാറ പള്ളി ഭാഗത്ത് ആളൊഴിഞ്ഞ റബർതോട്ടത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന രണ്ട് പേരും പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എസ്.ഐയും സംഘവും പിന്തുടർന്ന് തടഞ്ഞ് നിറുത്തി ചോദ്യം ചെയ്തു. തുടർന്നാണ് പൊലീസിനെ ഇരുവരും ചേർന്ന് ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |