തിരുവനന്തപുരം: വിവാദങ്ങളെ തുടർന്ന് എമ്പുരാൻ സിനിമയിൽ നിന്ന് 24 ഭാഗങ്ങൾ മാറ്റി. 2.08 മിനിട്ട് കട്ട് ചെയ്ത റീ എഡിറ്റഡ് പതിപ്പ് ഇന്ന് മോണിംഗ് ഷോ മുതൽ തീയേറ്ററുകളിലെത്തും. മാറ്റങ്ങൾ എന്തൊക്കെയാണെന്ന സെൻസർ രേഖ പുറത്തുവന്നു. സ്വരൂപ കർത്ത, കെ.റോഷ്നി ദാസ്, ജി.എം.മഹേഷ്, എം.എം.മഞ്ജുഷൻ, ടി.നദീം തുഫൈൽ എന്നിവരടങ്ങുന്ന സെൻസർ ബോർഡ് കമ്മിറ്റിയാണ് ചിത്രം കണ്ട് വീണ്ടും സർട്ടിഫൈ ചെയ്തത്.
സിനിമയിൽ ബജ്രംഗി എന്ന വില്ലന്റെ പേര് ബൽദേവ് എന്നാക്കി. എൻ.ഐ.എ എന്ന വാക്ക് നിശബ്ദമാക്കി. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം കാണിക്കുന്ന സീനുകൾ, ദേശീയപതാകയുടെ നിറം സംബന്ധിച്ചുള്ള സംഭാഷണം എന്നിവയടക്കം മാറ്റി. റീ എഡിറ്റഡ് പതിപ്പിന് മുമ്പ് ചിത്രം കാണാനുള്ള തിരക്ക് ഇന്നലെയും തുടർന്നു. ഇന്നലെ രാവിലെതന്നെ ചിത്രം 200 കോടി കളക്ഷൻ നേടിയെന്ന റിപ്പോർട്ടുകൾ വന്നു.
കട്ട് ചെയ്ത ഭാഗങ്ങൾ
മതകേന്ദ്രത്തിനു മുന്നിലൂടെ ട്രാക്ടറും വാഹനങ്ങളും പോകുന്ന ദൃശ്യങ്ങൾ. അക്രമങ്ങളുടെയും മൃതദേഹങ്ങളുടെയും സീനുകൾ
ബെൽരാജ്, പീതാംബരൻ എന്നീ കഥാപാത്രങ്ങളുടെ ചില സീനുകൾ. കാറിന്റെ നെയിം ബോർഡ്. ടിവി ന്യൂസ് ദൃശ്യങ്ങൾ. മൊഹ്സീനെ കൊല്ലുന്നത്.
കഥാപാത്രങ്ങളായ മസൂദും സയീദ് മസൂദും തമ്മിലുള്ളതും ബൽരാജും മുന്നയും തമ്മിലുള്ളതുമായ ചില സംഭാഷണങ്ങൾ
സ്ത്രീ കഥാപാത്രത്തിന്റെ തല തുടർച്ചയായി ഭിത്തിയിൽ ഇടിപ്പിക്കുന്നത്. ഒരു കാലഘട്ടം വ്യക്തമാക്കിയിരുന്ന കാർഡ് 'കുറച്ചു വർഷങ്ങൾക്കു മുമ്പ്' എന്നാക്കി
സുരേഷ് ഗോപിയുടെ
പേര് ഒഴിവാക്കി
സിനിമയുടെ നന്ദികാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണിത്. ജ്യോതിഷ് മോഹൻ ഐ.ആർ.എസിനു നന്ദി പറയുന്ന കാർഡും മാറ്റി.
എമ്പുരാൻ വിവാദം കച്ചവടനാടകമാണ് .സിനിമയിലെ ഭാഗങ്ങൾ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല - സുരേഷ് ഗോപി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |