കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദർശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തിയേറ്ററുകളിൽ എത്തുംമുമ്പ് സെൻസർബോർഡ് അനുമതി നൽകിയ സിനിമയിൽ ഇടപെടുന്നതെങ്ങനെയെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് സി.എസ്. ഡയസ് ചോദിച്ചു. ചിത്രത്തിലെ പരാമർശങ്ങളുടെ പേരിൽ അനിഷ്ടസംഭവമുണ്ടാവുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല. ഹർജിക്കാരന്റെ ഉദ്ദേശശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച കോടതി പബ്ലിസിറ്റിക്കാണോ ഇതെന്നും ചോദിച്ചു. അതേസമയം കേന്ദ്രസർക്കാരിനും സെൻസർ ബോർഡിനും നോട്ടീസ് അയയ്ക്കാൻ കോടതി ഉത്തരവിട്ടു. വേനലവധിക്കുശേഷം ഹർജി പരിഗണിക്കും.
മതസൗഹാർദ്ദം തകർക്കുകയും കേന്ദ്ര സർക്കാരിനെയും അന്വേഷണ ഏജൻസികളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ബി.ജെ.പി തൃശൂർ മുൻ കമ്മിറ്റി അംഗം വി.വി. വിജേഷാണ് ഹർജി നൽകിയത്. സിനിമയെ തുടർന്ന് സംസ്ഥാനത്ത് അനിഷ്ടസംഭവമൊന്നും ഉണ്ടായിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ, ഡി.ജി.പി തുടങ്ങിയവർക്കു പുറമേ കേന്ദ്രസർക്കാരും എതിർകക്ഷികളാണ്.
ബി.ജെ.പിക്കാരനെ പുറത്താക്കി
എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച ബി.ജെ.പി മുൻ ജില്ലാ കമ്മിറ്റിയംഗം വിജീഷ് വെട്ടത്തിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിഷയം സംബന്ധിച്ച് കോടതിയെ സമീപിക്കാൻ ആരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സിറ്റി ജില്ലാ പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് പറഞ്ഞു. എമ്പുരാൻ സംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാർട്ടി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് വിജീഷ് പറഞ്ഞു. സിനിമയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വിജീഷ് പറഞ്ഞു.
വരുമാനക്കണക്ക് ഇനി എമ്പുരാന് മുമ്പും ശേഷവും
മലയാളസിനിമയ്ക്ക് പരിമിതമായ ബഡ്ജറ്റേ പ്രായോഗികമാകൂവെന്ന പഴയ നിയമത്തെ കാറ്റിൽപ്പറത്തുകയാണ് എമ്പുരാനെന്ന് നിർമ്മാതാവും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററുമായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. മലയാള സിനിമയിലെ വരുമാനക്കണക്കുകൾ ഇനി എമ്പുരാന് മുമ്പും ശേഷവും എന്ന് വിഭജിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.മികച്ച ടീമിന്റെ പരിശ്രമത്തെ അഭിനന്ദിക്കേണ്ട നേരത്ത് കപ്പിത്താനെ തേജോവധം ചെയ്യുന്നത് വ്യവസായത്തെ ദോഷകരമായി ബാധിക്കും. ചർച്ചയും വിയോജിപ്പുമാവാം. പരിഹാസവും തെറ്റായ പദങ്ങളും ഉചിതമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |