തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയതായി ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് അറിയിച്ചു. പ്രതിയെ കണ്ടെത്തൻ പൊലീസ് രണ്ടു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ.
സുകാന്തിന്റെ വീട്ടിൽനിന്ന് ഐ പാഡ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ ബാങ്ക് രേഖകൾ ലഭിച്ചിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നതിനാൽ അതിലെ തെളിവുകൾ പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല. അതിനുള്ള ശ്രമം തുടരുകയാണ്. പ്രതിയുടെ ഓഫീസിൽ നിന്നും പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്നും ലഭിച്ച തെളിവുകൾ നിർണായകമാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിൽ ഇയാളുടെ പങ്ക് വ്യക്തമാകാൻ പ്രതിയെ പിടികൂടി ചോദ്യം ചെയ്യണം. പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിലാണ്.
അറിഞ്ഞപ്പോൾ വൈകി
പ്രതി സുകാന്തിന്റെ പങ്കിനെക്കുറിച്ച് അറിയാൻ വൈകിയതാണ് അയാളെ പിടികൂടാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. 27ന് ശേഷമാണ് പൊലീസിന് വിവരം ലഭിച്ചത്. അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണം. ഫോൺ കോളാണ് പ്രകോപനത്തിന് കാരണം. മൊബൈൽ നശിച്ചതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ഐ.ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകൾ പേട്ട പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പിതാവ് കൈമാറി . ഇതിനുപിന്നാലെയാണ് ബലാത്സംഗക്കുറ്റം ഉൾപ്പെടെ ചുമത്തിയത്.
പൊലീസ് ഗൗനിച്ചില്ല, സുകാന്ത് മുങ്ങി
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം തുടക്കത്തിൽ മന്ദഗതിയിലായത് പ്രതിക്ക് രക്ഷപെടാൻ അവസരമൊരുക്കി. പേട്ട പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന പരാതി ഉയർന്നതോടെയാണ് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്‌മുഖ് ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
ആത്മഹത്യയ്ക്കുള്ള കാരണങ്ങൾ തേടി പൊലീസ് പോയില്ല. പ്രതിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും പൊലീസിന് കൈമാറിയത് യുവതിയുടെ പിതാവാണ്. സാമ്പത്തിക ചൂഷണം വെളിപ്പെടുത്തുന്ന ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചു നൽകിയതും ലൈംഗിക ചൂഷണത്തിന് വിധേയയായെന്ന് തെളിയിക്കാൻ ഗർഭഛിദ്രം സംബന്ധിച്ച് ചികിത്സാ രേഖകളും പൊലീസിന് കൈമാറിയത് പിതാവാണ്. യുവതി ആത്മഹത്യ ചെയ്ത് പതിനൊന്നാം ദിവസമാണ് സുകാന്തിനെ പ്രതിചേർത്തത്. ഇതിനിടയിൽ പ്രതിയും മാതാപിതാക്കളും ഒളിവിൽ പോകുകയും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതോടെയാണ് അന്വേഷണം ശക്തമാക്കിയെന്ന് ഡി.സി.പി ഇന്നലെ വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |