പാർലമെന്റ് പാസാക്കിയതിന് പിന്നാലെ രാഷ്‌ട്രപതി അംഗീകാരം നൽകിയ വഖഫ് (ഭേദഗതി) നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കിയിരിക്കുകയാണ്. ഇന്നലെ മുതൽ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോർഡ്. 2022 ഡിസംബറിലെ കണക്കുകൾ പ്രകാരം 8,72,000 സ്ഥാവര വസ്‌തുക്കളാണ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ എണ്ണം 9,40,000 ഏക്കറുകൾ കടന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിൽ മുസ്ളീം പള്ളികൾ, മദ്രസകൾ, സെമിത്തേരികൾ, മതപരമായ ആവശ്യങ്ങൾക്കായുള്ള ഭൂമി എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ പ്രധാനമായും മുസ്ളീം ഭരണാധികാരികൾ, സൂഫി സന്യാസികൾ, സമ്പന്നരായ ബിനിനസുകാർ, മതനേതാക്കൾ എന്നിവരാണ് ദാനം ചെയ്തത്.
ഇന്ത്യയിലെ വഖഫ് ദാതാക്കൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഖഫ് ദാനങ്ങൾ നൽകിയത് ഹൈദരാബാദിലെ നിസാമുകളാണ്. 'സംസ്ഥാനത്തിന്റെ ഭരണാധികാരി' എന്നർത്ഥമുള്ള 'നിസാം ഉൾ ഹക്ക്' എന്നതിന്റെ ചുരുക്കെഴുത്താണ് നിസാം. ഹൈദരാബാദിന് പത്ത് നിസാമുകളാണ് ഉണ്ടായിരുന്നത്. മിർ ഖമറുദ്ദീൻ ഖാൻ ആണ് ആദ്യത്തെ നിസാം, മിർ ഒസ‌്‌മാൻ അലി ഖാൻ അവസാനത്തേതും. ഇവരിൽ ഏറ്റവും കൂടുതൽ വഖഫ് ദാനം നടത്തിയ നിസാം ഉൽ മുൽക്ക് അസഫ് ജാഹ് VII ഡെക്കാൻ മേഖലയിലെ ആയിരത്തിലധികം ഏക്കറുകളാണ് ദാനം ചെയ്തത്. ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളായ യദ്‌ഗിരിഗട്ട ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, സുവർണ ക്ഷേത്രം എന്നിവിടങ്ങളിലേയ്ക്കും മിർ ഒസ‌്‌മാൻ അലി ഖാൻ ദാനങ്ങൾ നൽകിയിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഗോൽകോണ്ട, ബിജാപൂർ എന്നിവിടങ്ങളിലെ സുൽത്താൻമാരും മദ്രകൾക്കും മതസ്ഥാപനങ്ങൾക്കും ദാനങ്ങൾ നൽകിയിട്ടുണ്ട്.
മുഗൾ ഭരണാധികാരികളായ അക്‌ബർ, ഷാജഹാൻ, ഔറംഗസേബ്, മുഗൾ രാജകുമാരിയായ ജഹനാര ബീഗം തുടങ്ങിയവരും വഖഫിനായി ഭൂമി ദാനം ചെയ്തിട്ടുണ്ട്. സൂഫി സന്യാസിമാരുടെ അനുയായികളായ ഹസ്‌റത് നിസാമുദ്ദീൻ ഓലിയ, ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌ടി എന്നിവരും ദാനം നൽകിയ പ്രമുഖരാണ്.
സമ്പന്ന ബിനിനസ് പ്രമുഖരായ സർ സയ്യദ് മുഹമ്മദ്, അഹമ്മദാബാദിലെ വക്കീൽ കുടുംബം, മുൻ ഉപരാഷ്ട്രപതി അബ്‌ദുൾ ഹമീദ് അൻസാരി, വിപ്രോ സ്ഥാപകൻ അസീം പ്രേംജി എന്നിവരും ധാരാളം ദാനങ്ങൾ ചെയ്തവരിൽ ഉൾപ്പെടുന്നു.
വഖഫ് തലസ്ഥാനം
ഇന്ത്യയിൽ വഖഫ് സ്വത്തുക്കൾ ഏറ്റവും കൂടുതലുള്ള തലസ്ഥാനം ഹൈദരാബാദ് ആണ്. ഇന്ത്യയിലെ 'വഖഫ് തലസ്ഥാനം' എന്നും ഹൈദരാബാദ് അറിയപ്പെടുന്നു. ഹൈദരബാദിൽ 77,000ൽ അധികം വഖഫ് സ്വത്തുക്കളാണുള്ളത്. രാജ്യത്തിന്റെ മൊത്തം വഖഫ് സ്വത്തുക്കളിൽ 30 ശതമാനവും ഹൈദരാബാദിലാണ്. ഈ സ്വത്തുക്കളിൽ നിന്ന് പ്രതിവർഷം കോടികളുടെ വരുമാനമാണ് ലഭിക്കുന്നത്. ഹൈദരാബാദിന് പുറമെ ഡൽഹി, അജ്‌മേർ, മുംബയ് എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കളുള്ളത്.
ഏറ്റവും കൂടുതൽ വഖഫ് സ്വത്തുള്ള സംസ്ഥാനം
വഖഫ് സ്വത്തുക്കൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഉത്തർപ്രദേശ് ആണ്. 1.5 ലക്ഷം സ്വത്തുക്കളാണ് ഇവിടെയുള്ളത്, രാജ്യത്തിന്റെ മൊത്തം വഖഫ് സ്വത്തുക്കളുടെ 20 ശതമാനമാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ 30,000 വഖഫ് സ്വത്തുക്കളുണ്ട്. ഉത്തർപ്രദേശിന് പുറമെ തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് വഖഫ് സ്വത്തുക്കൾ ഏറ്റവും കൂടുതലുള്ളത്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ വഖഫ് ബോർഡ്
തെലങ്കാനയിലെ വഖഫ് ബോർഡാണ് രാജ്യത്തെ ഏറ്റവും സമ്പന്നമായത്. തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ചേർന്ന് 1.2 ലക്ഷം വഖഫ് സ്വത്തുക്കളാണുള്ളത്. തെലങ്കാന വഖഫ് ബോർഡിന്റെ വാർഷിക വരുമാനം 500 കോടി രൂപയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |