പാലക്കാട്: പാലക്കാട് നഗരസഭയിൽ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ കെ ബി ഹെഡ്ഗേവാറിന്റെ പേരിട്ടതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ബിജെപി. ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര പോരാളിയാണെന്നും ഹെഡ്ഗേവാറിന്റെ പേരിലെ ആദ്യ സ്ഥാപനമല്ല ഇതെന്നും ബിജെപി അറിയിച്ചു. പാർട്ടി നേതാക്കളായ പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ, നഗരസഭ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർമാൻ അഡ്വ. ഇ കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി.
ഹെഡ്ഗേവാർ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ബിജെപി നേതാക്കൾ ചോദിച്ചു. ഹെഡ്ഗേവാർ ദേശീയ വാദിയെന്നതിന് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബിജെപി വ്യക്തമാക്കി. 'മലപ്പുറം ജില്ലയിൽ വാരിയംകുന്നൻ സ്മാരകം ഉൾപ്പെടെ സ്ഥാപിച്ചു. ഒരു പഞ്ചായത്ത് മെമ്പർ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട്. ഇതെല്ലാം മുസ്ലിംവൽക്കരണമാണെന്ന് പറയാൻ തയാറാകുമോ? മലപ്പുറത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നൽകിയ വാരിയംകുന്നന്റെ പേരിട്ടതിന് ബന്ധപ്പെട്ടവർ വിശദീകരണം നൽകണം.
പരിചിതമല്ലാത്ത പല രീതികളും കേരളത്തിൽ വരുന്നുണ്ട്. മതരാഷ്ട്രം കൈകാര്യം ചെയ്യുന്നവർ പലതും തിരികികയറ്റാൻ ശ്രമിക്കുന്നു. പേരല്ല പ്രശ്നം. പദ്ധതി നടപ്പക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കാതിരിക്കാൻ ശ്രമിച്ച പാലക്കാട് എംഎൽഎ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പ് പറയണം. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പൊലീസ് നടപടിയെടുക്കാത്തതിനാൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഹെഡ്ഗേവാറിനെ അപമാനിച്ചതിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തും'- ബിജെപി കൂട്ടിച്ചേർത്തു.
നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിനിടെ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തറക്കല്ല് ഇടേണ്ട സ്ഥലത്ത് വാഴത്തൈകൾ നട്ടാണ് ഇവർ പ്രതിഷേധിച്ചത്. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |