തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് കെ.വി തമർ,സുധീഷ് സ്‌കറിയ,ഫാസിൽ മുഹമ്മദ് എന്നിവർ നിർമ്മിച്ച് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്ക്. ഇന്ദുലക്ഷ്മിയാണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം,അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മ ദർശനി),റിമ കല്ലിങ്കൽ (തീയറ്റർ: മിത്ത് ഓഫ് റിയാലിറ്റി) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടെന്ന് അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫും അറിയിച്ചു.
ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്ര നിരൂപണരംഗത്ത് 50 വർഷവും എഴുത്തുജീവിതത്തിൽ 60 വർഷവും പിന്നിടുന്ന വിജയകൃഷ്ണന് സമ്മാനിക്കും. സിനിമയിൽ 40വർഷം പിന്നിടുന്ന ജഗദീഷിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് നൽകും. നടി സീമ,നിർമ്മാതാവ് ജൂബിലി ജോയ് തോമസ്,ബാബു ആന്റണി,ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ,സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരങ്ങൾ സമ്മാനിക്കും. ജനപ്രിയ ചിത്രം അജയന്റെ രണ്ടാം മോഷണം (സംവിധാനം-ജിതിൻ ലാൽ),ബാലതാരം മാസ്റ്റർ എയ്ഞ്ചലോ ക്രിസ്റ്റിയനോ (കലാം സ്റ്റാൻഡേഡ് 5 ബി),ബേബി മെലീസ(കലാം സ്റ്റാൻഡേഡ് 5 ബി),തിരക്കഥ:ഡോൺ പാലത്തറ,ഷെറിൻ കാതറീൻ (ഫാമിലി),ഗാനരചയിതാവ്:വാസു അരീക്കോട് (രാമുവിന്റെ മനൈവികൾ),വിശാൽ ജോൺസൺ (പ്രതിമുഖം),സംഗീത സംവിധാനം: രജേഷ് വിജയ് (മങ്കമ്മ),ഗായകൻ:മധു ബാലകൃഷ്ണൻ (ഗാനം ഓം സ്വസ്തി,ചിത്രം സുഖിനോ ഭവന്തു),ഗായിക: വൈക്കം വിജയലക്ഷ്മി (അജയന്റെ രണ്ടാം മോഷണം),ദേവനന്ദ ഗിരീഷ് (സുഖിനോ ഭവന്തു),ഛായാഗ്രാഹകൻ:ദീപക് ഡി മേനോൻ (കൊണ്ടൽ),എഡിറ്റിംഗ്:കൃഷാന്ത് (സംഘർഷ ഘടന).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |