തിരുവനന്തപുരം: പഴയ പകിട്ടോടെ അനന്തപുരി എഫ്.എം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രോതാക്കൾ.
ഇഷ്ട ചലച്ചിത്രഗാനങ്ങളും അറിയിപ്പുകളുമൊക്കെയായി വിഷുദിനത്തിലാണ് അനന്തപുരി എഫ്.എം അതേ പേരിൽ തന്നെ തിരിച്ചെത്തിയത്.
2023 ജൂലായ് 20നാണ് ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർഭാരതി അവസാനിപ്പിച്ചത്.തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ പോലും പ്രക്ഷേപണം അവസാനിപ്പിക്കാനുള്ള നിർദ്ദേശമെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
എന്നാൽ പ്രസാർഭാരതി മുൻവിധിയോടെ കൈക്കൊണ്ട തീരുമാനം തെറ്റാണെന്ന് ബോദ്ധ്യമായതോടെ, വാർത്താവിതരണ പ്രേക്ഷപണ മന്ത്രാലയം എഫ്.എം ചാനലിനെ തിരിച്ചെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. ശിവകുമാറാണ് എഫ്.എം സ്റ്റേഷൻ ഡയറക്ടർ.
ആദ്യം പേര് മാറ്റിയും ജനപ്രിയ പരിപാടികൾ മാറ്റിയുമാണ് അനന്തപുരി എഫ്.എമ്മിനെ ഇല്ലാതാക്കാൻ തുടങ്ങിയത്. അനന്തപുരി എഫ്.എമ്മിന് ദോഷകരമായി തീരുന്ന വിധത്തിൽ പ്രസാർഭാരതി ഓരോ നടപടിയെടുത്തപ്പോഴും ആദ്യം റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയായിരുന്നു.അനന്തപുരി എഫ്.എം പ്രവർത്തനം നിലച്ച വിവരം 2023 ജൂലായ് 21ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
2022 ജനുവരി ഒന്നിന് അനന്തപുരി എഫ്.എമ്മിന്റെ പേരും പരിപാടികളും മാറ്റിയിരുന്നു. അന്ന് വിവിധ് ഭാരതി ആകാശവാണി മലയാളം എന്ന പേരായിരുന്നു പകരം നൽകിയത്. പ്രൈംടൈമിൽ ഹിന്ദി പരിപാടികളും കുത്തിനിറച്ചു. ചാനൽ മേധാവി മല്ലികാ കുറുപ്പിനെ മാറ്റി. എഫ്.എം ചാനൽ നിയന്ത്രണം മുംബയ് വിവിധ് ഭാരതിക്കായി.
ഇക്കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വ്യാപക പ്രതിഷേധമുയർന്നു. ഓൾ ഇന്ത്യ റേഡിയോയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എഫ്.എമ്മിന്റെ പേര് മാറ്റിയതും മലയാളം പ്രക്ഷേപണ സമയം കുറച്ച് ഹിന്ദി പരിപാടികൾ ഉൾപ്പെടുത്തിയതും ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്കും പ്രസാർഭാരതി സി.ഇ.ഒയ്ക്കും കത്തയച്ചു. കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരൻ, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി എൽ.മുരുകനെ നേരിട്ടുകണ്ട് ശ്രോതാക്കളുടെ വികാരം അറിയിച്ചു. തുടർന്ന് പേര് അനന്തപുരി വിവിധ് ഭാരതി മലയാളം എന്നാക്കിയിരുന്നു.
തലസ്ഥാനത്തിന്റെ സ്വന്തം എഫ്.എം
ആരംഭിച്ചത് 2005 നവംബർ 1ന്
തിരുവനന്തപുരത്തിന്റെ മിക്ക ഭാഗങ്ങളിലും കൊല്ലം,പത്തനംതിട്ട ജില്ലകളിലെ ചിലയിടങ്ങളിലുമായി ഉണ്ടായിരുന്നത് 45 ലക്ഷം ശ്രോതാക്കൾ
ചലച്ചിത്രഗാന പരിപാടികൾക്ക് പ്രാമുഖ്യം, ട്രെയിൻസമയം, ട്രാഫിക് മാറ്റങ്ങൾ,
ജലവിതരണ തടസങ്ങൾ തുടങ്ങിയ അറിയിപ്പുകൾ. ഓരോ മണിക്കൂറിലും
പ്രധാന വാർത്തകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |