ഗുവാഹത്തി: ഐ.പി.എല്ലിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായി രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി ചരിത്രം കുറിച്ച മത്സരത്തിൽ 2 റൺസിന്റെ നാടകീയ ജയം നേടി ലക്‌നൗ സൂപ്പർ ജയ്‌ന്റ്സ്. ആദ്യം ബാറ്റ് ചെയ്‌ത ലക്‌നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 180 റൺസെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാൻ പൊരുതിയെങ്കിലും 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 178 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 9 റൺസ് മതിയായിരുന്നു. എന്നാൽ ആ ഓവറിൽ ഒരു വിക്കറ്റ് ഉൾപ്പെടെ 6 റൺസ് മാത്രം വഴങ്ങി ആവേശ് ലക്‌നൗവിന് ജയം സമ്മാനിച്ചു. 3 വിക്കറ്റ് വീഴ്‌ത്തിയ ആവേശ് തന്നെയാണ് കളിയിലെ താരം.
വന്നു വൈഭവ്
ഇംപാക്ട്പ്ലെയറായി യശ്വസി ജയ്സ്വാളിനൊപ്പം ഇന്നലെ ലക്‌നൗവിനെതിരെ രാജസ്ഥാന്റെ ഇന്നിംഗസ് ഓപ്പൺ ചെയ്യാനെത്തുമ്പോൾ 14 വയസും 23 ദിവസവും മാത്രമായിരുന്നു സൂര്യവംശിയുടെ പ്രായം. പരിക്കിനെ തുടർന്ന് ടീമിൽ ഇല്ലാതിരുന്ന ക്യാപ്‌ടൻ സഞ്ജു സാംസണ് പകരരമാണ് സൂര്യവംശി ഓപ്പണറായത്.
ഐ.പി.എല്ലിൽ ഇതുവരെ കളിച്ചവരിൽ ഐ.പി.എൽ ആദ്യ സീസണിന് ശേഷം ജനിച്ച ഒരേയാരു താരം കൂടിയാണ് സൂര്യവംശി. 2011ലാണ് ബിഹാർ സ്വദേശിയായാ സൂര്യവംശിയുടെ ജനനം. കഴിഞ്ഞ ഐ.പി.എൽ മെഗാലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
വാട്ട് എ സ്റ്റാർട്ട്
ലക്‌നൗ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനെ വൈഭവും ജയ്സ്വാളും ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്.
പ്രായമല്ല പ്രതിഭയുടെ അളവുകോലെന്ന് തെളിയിച്ച് ഐ.പി.എല്ലിൽ നേരിട്ട ആദ്യ പന്ത് തന്നെ സിക്സടിച്ചാണ് വൈഭവ് തുടങ്ങിയത്. ലക്‌നൗവിന്റെ ഷർദുൽ താക്കൂർ എറിഞ്ഞ രാജസ്ഥാൻ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ നാലാം പന്തിൽ സ്ട്രൈക്ക് കിട്ടിയ വൈഭവ് ഒരുപരിഭ്രവവുമില്ലാതെ എക്സ്ട്രാ കവറിന് മുകളിലൂടെ സിക്സ് പറത്തി. അടുത്ത ഓവറിൽ ആവേശ് ഖാനേയും സിക്സടിച്ചു വൈഭവ്. വൈഭവ് 20 പന്തിൽ 3 സിക്സും 2 ഫോറും ഉൾപ്പെടെ 34 റൺസ് നേടി. തുടർച്ചയായ മൂന്നാം ഫിഫ്‌റ്റി നേടിയ യശ്വസി 52 പന്തിൽ 74 റൺസ് നേടി.ഇരുവരും 52 പന്തിൽ 85 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വൈഭവിനെ മർക്രത്തിന്റെ പന്തിൽ റിഷഭ് പന്ത് സ്റ്റമ്പ് ചെയ്താണ് കൂട്ടുകെട്ട് പൊളിച്ചത്. നിതീഷ് റാണ (8) പെട്ടെന്ന് പുറത്തായെങ്കിലും യശ്വസിയും റിയാൻ പരാഗും മൂന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യശ്വസിയെ ആവേശ് ഖാൻ ക്ലീൻ ബൗൾഡാക്കിയതോടെ ലക്‌നൗ മത്സരത്തിലക്ക് തിരിച്ചു വന്നു. ഡെത്ത് ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ് ബൗളർമാർ കളി ലക്‌നൗവിന്റെ കൈയിൽ എത്തിച്ചു.
ലക്‌നൗ 180/5
നേരത്തേ എയ്ഡൻ മർക്രത്തിന്റെയും (66), ആയുഷ് ബധോനിയുടേയും (34 പന്തിൽ 50) അർദ്ധ സെഞ്ച്വറികളും സമദിന്റെ വെടിക്കെട്ടുമാണ് (പുറത്താകാതെ 10 പന്തിൽ30) ലക്നൗവിനെ 180ൽ എത്തിച്ചത്. സന്ദീപ് ശർമ്മയെറിഞ്ഞ അവസാന ഓവറിൽ ലക്‌നൗ നേടിയത് 27 റൺസാണ്. സമദ് 4 സികസുകൾ അടിച്ചു. രാജസ്ഥാനായിവാനിൻഡു ഹസരങ്ക 2 വിക്കറ്റ് വീഴ്ത്തി. റിയാൻ പരാഗായിരുന്നു രാജസ്ഥാന്റെ ക്യാപ്‌ടൻ.
ജയത്തോടെ
തുടങ്ങി നീരജ്
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ് ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിൽ, 84.52 മീറ്റർ എറിഞ്ഞ് സീസണിലെ ആദ്യ പോരാട്ടത്തിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ഇതിഹാസം നീരജ് ചോപ്ര.ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിറ്റാണ് നീരജിനു പിന്നിൽ രണ്ടാമതെത്തിയത് (82.44 മീറ്റർ).
ബ്രെവിസ് ചെന്നൈയിൽ
ചെന്നൈ: പരിക്കേറ്റ ഇന്ത്യൻ പേസർ ഗുർജൻ പ്രീത് സിംഗിന് പകരം ദക്ഷിണാഫ്രിക്കൻ യുവ വിസ്‌മയ ബാറ്റർ ഡെവാൾഡ് ബ്രെവിസിനെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്. മെഗാലേലത്തിൽ അൺസോൾഡായ ബേബി എ ബിയെന്ന് വിളിപ്പേരുള്ള ബ്രെവിസിനെ ഗുർജൻപ്രീത് സിംഗിനെ വാങ്ങിയ വിലയായ 2.2 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിൽ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |