ന്യൂഡൽഹി: നയതന്ത്ര സഹകരണം ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22, 23 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും. പ്രതിരോധ, ഊർജ്ജ, വ്യാപാര മേഖലയിലെ അടക്കം സഹകരണത്തിൽ കൂടിക്കാഴ്ച നിർണായകമാകുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. മൂന്നാമത്തെ തവണയാണ് മോദി സൗദി സന്ദർശിക്കുന്നത്. അതും നാലു വർഷത്തിനു ശേഷം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിക്കും. സ്ട്രാറ്റജിക് പാർട്ടണർഷിപ്പ് കൗൺസിലിൽ ഇരുവരും പങ്കെടുക്കും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ തന്ത്രപരമായ സഹകരണം ഊഷ്‌മളമായി തുടരുകയാണ്. മേഖലയിലെ കൂടുതൽ ധാരണാപത്രങ്ങളിൽ സന്ദർശനത്തിനിടെ ഒപ്പുവയ്‌ക്കും. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര - നിക്ഷേപ മേഖലയിലെ സഹകരണം ചർച്ചയാകും. ഗാസയിലെ സാഹചര്യം വിലയിരുത്തും. ഇന്ത്യ- പശ്ചിമേഷ്യ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി കൂടിക്കാഴ്ചയിലുയരും. ഇന്ത്യൻ തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്‌ടറിയും മോദി സന്ദർശിക്കും.
ഹജ്ജ് ക്വാട്ട : ചർച്ച
തുടരുകയാണെന്ന്
വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ടയിൽ 10,000 കൂടി നേടിയെടുക്കാൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. സൗദി അറേബ്യയുമായി ചർച്ച തുടരുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതിനാൽ ഗ്രൂപ്പ് ഓപ്പറേറ്റർമാർ വഴിയുള്ള ക്വാട്ടയിലെ 42,000ൽപ്പരം സൗദി അറേബ്യ വെട്ടിക്കുറച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടലോടെ 10,000 തീർത്ഥാടകർക്ക് പോകാൻ അനുമതി ലഭിച്ചു. കൂടുതൽ പേർക്ക് പോകാൻ സൗകര്യമൊരുക്കാനാണ് ശ്രമം തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനത്തിൽ ഇക്കാര്യവും ചർച്ചയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |