കൽപ്പറ്റ: മുണ്ടക്കൈചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പ് യാഥാർത്ഥ്യമാകാൻ ഇനി ഒരു തടസവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'എന്റെ കേരളം' പരിപാടിയുടെ ഭാഗമായി നടന്ന വയനാട് ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ ഇതുസംബന്ധിച്ച ചില ആശങ്കകൾ ഉയർന്നിരുന്നു. ഹൈക്കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായിരുന്നെങ്കിലും അപ്പീൽ സുപ്രീം കോടതിയിലെത്തിയതിനാൽ ചിലരിലെങ്കിലും ആശങ്ക അവശേഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസത്തെ വിധിയോടെ അതും മാറി. സർക്കാർ നൽകിയ വാക്ക് യഥാർത്ഥ്യമാകാൻ പോവുകയാണ്. ടൗൺഷിപ്പ് പടിപടിയായി നിശ്ചിത സമയത്ത് തന്നെ പൂർത്തിയാകും.
നിപ, ഓഖി, മഹാപ്രളയം, കൊവിഡ്, മുണ്ടക്കൈചൂരൽമല ദുരന്തം എന്നിവയിലൂടെ കടന്നുപോയ സംസ്ഥാനത്തെ സഹായിക്കേണ്ടിയിരുന്ന കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നൽകിയില്ലെന്ന് മാത്രമല്ല, സഹായിക്കാൻ മുന്നോട്ടുവന്നവരെ വിലക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും നമ്മൾ തകർന്നില്ല. ജനങ്ങൾ ഒരുമയും ഐക്യവും പ്രകടിപ്പിച്ച് ഒന്നിച്ചു നിന്നു. ഇത് കണ്ട് രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു. - മുഖ്യമന്ത്രി പറഞ്ഞു.
കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ. ആർ കേളു അദ്ധ്യക്ഷത വഹിച്ചു. വനംമന്ത്രി എ.കെ ശശീന്ദ്രൻ, കായിക മന്ത്രി വി അബ്ദുറഹിമാൻ, സുൽത്താൻ ബത്തേരി നഗരസഭാ അദ്ധ്യക്ഷൻ ടി കെ രമേശ്, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാമകുമാർ എന്നിവർ സംബന്ധിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ സ്വാഗതവും എ.ഡി.എം കെ.ദേവകി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |