മനുഷ്യാവകാശ കമ്മിഷനടക്കം ഇടപെട്ടിട്ടും തേയില തോട്ടങ്ങളിലെ ലയങ്ങളുടെ ദയനീയാവസ്ഥയ്ക്കും അവരുടെ നരക ജീവിതത്തിനും ഇനിയും മാറ്റമില്ല. നൂറിലേറെ വർഷം പഴക്കമുള്ള ഷീറ്റ് മേഞ്ഞ രണ്ട് മുറി ലയങ്ങളിൽ ആറും ഏഴും പേരടങ്ങിയ കുടുംബമാണ് ദുരിതജീവിതം തള്ളിനീക്കുന്നത്. ഒരു വരാന്ത, മുറി, പിന്നിൽ അടുക്കള തീർന്നു. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും കിടക്കുന്നതുമെല്ലാം ഈ രണ്ട് മുറികളിൽ തന്നെ. പല ലയങ്ങൾക്കായി വൃത്തിഹീനമായ ഒരു പൊതു ശുചിമുറി. വർഷങ്ങളായി അറ്റകുറ്റപ്പണി ചെയ്യാത്ത ലയങ്ങളുടെ മേൽക്കൂരകൾ മഴയിൽ മുഴുവൻ ചോരും. നനയാതിരിക്കാൻ അവർ മേൽക്കൂരയ്ക്ക് താഴെ ടാർപോളിൻ വലിച്ചുകെട്ടിയിരിക്കുകയാണ്. കാലപ്പഴക്കം കൊണ്ട് ഭിത്തിയും വാതിലുമെല്ലാം നശിച്ചതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുകൾ മുറികളിലേക്ക് കടന്നുവരും. പീരുമേട്ടിലെയടക്കം അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ സ്ഥിതിയാണ് ഏറെ ദയനീയം. പത്തുവർഷം മുമ്പ് നടന്ന പെമ്പിളൈ ഒരുമൈ സമരത്തെ തുടർന്ന് സർക്കാരും തോട്ടം മാനേജ്‌മെന്റുകളും ലയങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും പാലിച്ചില്ല. പെട്ടിമുടി ദുരന്തത്തിനുശേഷം മൂന്നാറിലെത്തിയ മുഖ്യമന്ത്രിയടക്കം ലയങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. കഴിഞ്ഞ വർഷം ജൂലായിൽ ഏലപ്പാറയിൽ ലയത്തിന് മുകളിൽ മണ്ണിടിഞ്ഞ് തൊഴിലാളി സ്ത്രീ മരിച്ചപ്പോൾ കണക്കിലെടുത്ത് തോട്ടം തൊഴിലാളികളുടെ ലയങ്ങൾ സുരക്ഷിതമാണോയെന്ന് പരിശോധിക്കാനും മാറ്റിപ്പാർപ്പിക്കാനുള്ളവരുടെ കണക്കെടുക്കാനും ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഏറ്റവുമൊടുവിൽ ലയങ്ങളുടെ പുനരുദ്ധാരണ പദ്ധതിയിൽ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിട്ടുണ്ട്. കാലപ്പഴക്കം കാരണം ലയങ്ങൾ ഇടിഞ്ഞുവീണ് അപകടമുണ്ടാകുന്നത് സർവ്വ സാധാരണമാണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പീരുമേട് താലൂക്കിൽ പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന നിർമ്മിതി കേന്ദ്രം വഴി ലഭിച്ച 33,70,000 രൂപയുടെ എസ്റ്റിമേറ്റിൽ ധനവകുപ്പ് ഒരു മാസത്തിനകം തീരുമാനമെടുത്ത് തൊഴിൽ സെക്രട്ടറിയെ അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. ധനവകുപ്പിൽ നിന്ന് അനുമതി ലഭിച്ചാലുടൻ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. 33,70,000 രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും പദ്ധതി വിഹിതം ക്രമീകരിച്ചപ്പോൾ തുക വകയിരുത്താത്തതാണ് കാലതാമസത്തിന് കാരണമായത്. തുടർന്ന് മറ്റ് ചില ശീർഷകങ്ങളിൽ നിന്ന് തുക ലഭ്യമാക്കിയാണ് പദ്ധതി ധനവകുപ്പിന് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തൊഴിലാളി ലയങ്ങൾ നവീകരിക്കാൻ 10 കോടി രൂപയുടെ പദ്ധതി ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും അത് ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് തൊഴിൽ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. 10 കോടി രൂപയുടെ ബഡ്ജറ്റ് പദ്ധതിക്ക് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി നേടിയെടുക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പീരുമേടിലെ കോട്ടമല ലയത്തിന്റെ ഭിത്തി ഇടിഞ്ഞ് തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
'ആടുജീവിതത്തിന്' സമാനം
തോട്ടം മേഖലകളിലെ ഒട്ടുമിക്ക ലയങ്ങളിലെ ജീവിതവും ഭീതിയിലാണ്. വേനൽ മഴ കനത്ത് കാറ്റ് വീശിത്തുടങ്ങുന്നതോടെ കുട്ടികളെയുമായി ഭയന്ന് വിറച്ചാണ് ഓരോ കുടുംബങ്ങളും ലയങ്ങളിൽ കഴിയുന്നത്. തേയില, ഏല തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത ലയങ്ങളിലാണ് താമസിക്കുന്നത്. പല ലയങ്ങളും ഇടിഞ്ഞു പൊളിഞ്ഞു. പല തോട്ടങ്ങളിലെയും ലയങ്ങൾ 60 വർഷത്തിലധികം കാലപ്പഴക്കമുള്ളവയാണ്. ചോർന്ന് ഒലിക്കുന്നതും പൊട്ടിപൊളിഞ്ഞതുമാണ്. ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലുള്ളവരുടെ ജീവിതമാണ് അതിദയനീയം. ഇടിഞ്ഞു വീഴാറായ ലയങ്ങൾക്കുള്ളിൽ ജീവനും മരണത്തിനുമിടയിൽ കഴിയുന്നത് നൂറു കണക്കിന് കുടുംബങ്ങളാണ്. ഉടമകളുപേക്ഷിച്ച ഇരുന്നൂറിലധികം ലയങ്ങളുണ്ട്. ഇവിടങ്ങളിലെ ജീവിതം നരക തുല്യമാണ്. ഒരു ലയത്തിൽ ചുരുങ്ങിയത് നാല് കുടുംബങ്ങളെങ്കിലും ഉണ്ടാകും. അടിസ്ഥാന സൗകര്യങ്ങൾ പേരിന് മാത്രമാണ് ഇവിടങ്ങളിൽ. ഫാക്ടറികളും അനുബന്ധ കെട്ടിടങ്ങളും കാട് കയറി നശിച്ചു. മിക്കവർക്കും തൊഴിലില്ലാതാകുകയും ആനുകൂല്യങ്ങൾ മുടങ്ങുകയും ചെയ്തു.
തകർന്ന് രണ്ടായിരത്തോളം ലയങ്ങൾ
പീരുമേട് താലൂക്കിൽ പൂട്ടിയ തോട്ടങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായി അമ്പത്തിമൂന്നോളം തോട്ടങ്ങളാണുള്ളത്. ഇതിൽ 1658 ലയങ്ങളുൾപ്പെടും. പതിനാലായിരത്തിലധികം തോട്ടം തൊഴിലാളികളാണ് ഇവിടെ തിങ്ങി പാർക്കുന്നത്. പകുതിയിലധികം ഇതര സംസ്ഥാന തൊഴിലാളികളുമാണ്. പീരുമേട് താലൂക്കിൽ വലിയ തോട്ടങ്ങൾ സ്ഥിതി ചെയ്യുന്നത് വണ്ടിപ്പെരിയാർ പഞ്ചായത്തിലാണ്. പോബ്സ് ഗ്രൂപ്പിന്റെ ഗ്രാമ്പി, മഞ്ചുമല, പശുമല, തേങ്ങാക്കൽ, നെല്ലിക്കായ്, ഇഞ്ചിക്കാട് എസ്റ്റേറ്റ്, ബഥേൽ പ്ലാന്റേഷന്റെ തങ്കമല, മൗണ്ട്, ശബരിമല, എ.വി.ടി കമ്പനിയുടെ അരണക്കല്ല്, ഹാരിസൺ മലയാളം ലിമിറ്റഡിന്റെ വാളാർഡി, മൂങ്കിലാർ എസ്റ്റേറ്റുകൾ എന്നിവയാണ് പ്രവർത്തിക്കുന്നത്. ഏറ്റവുമധികം പൊട്ടിപ്പൊളിഞ്ഞ് നിലംപൊത്താറായി സ്ഥിതിചെയ്യുന്ന ലയങ്ങളുള്ളത് പോബ്സ് ഗ്രൂപ്പിന്റെ തോട്ടങ്ങളിലും ബഥേൽ പ്ലാന്റേഷന്റെ തോട്ടങ്ങളിലുമാണ്. മാനേജ്‌മെന്റാവട്ടെ അറ്റകുറ്റപ്പണികൾ ചെയ്ത് കൊടുക്കാൻ പോലും തയ്യാറാകുന്നുമില്ല. മഴ ശക്തമായാൽ പല വീടുകളും ചോർന്നൊലിക്കുന്നത് പതിവാണ്. പീരുമേട് താലൂക്കിന്റെ വിവിധ തോട്ടങ്ങളിലായി പൂർണമായും ഭാഗികമായും തകർന്ന ലയങ്ങളുമുണ്ട്. പീരുമേട് താലൂക്കിൽ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ ലോൺട്രി, എം.എം.ജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്. ഇവിടെ ജോലിയെടുത്തിരുന്ന തൊഴിലാളികളാണ് കൂടുതലായും ദുരിതമനുഭവിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |