ന്യൂഡൽഹി: ദേശീയ പതാക മൂടിയ പ്രിയതമന്റെ മൃതദേഹം വച്ച പെട്ടിയിൽ വീണ് ഹിമാൻഷി പൊട്ടിക്കരഞ്ഞു. വിതുമ്പിക്കൊണ്ട് സല്യൂട്ട് നൽകി അവൾ പറഞ്ഞു, ജയ് ഹിന്ദ്, നിങ്ങൾ രാജ്യത്തിന്റെ അഭിമാനമാണ്...
നാവികസേനയിൽ കൊച്ചിയിൽ ജോലി ചെയ്തിരുന്ന ലെഫ്റ്റനന്റ് വിനയ് നർവാളും ഹിമാൻഷിയും ഏപ്രിൽ 16നാണ് വിവാഹിതരായത്. തിങ്കളാഴ്‌ചയാണ് മധുവിധു ആഘോഷത്തിന് കാശ്മീരിലെത്തിയത്.
ഡൽഹി വിമാനത്താവളമാണ് തീരാനൊമ്പരത്തിന്റെയും ദേശസ്നേഹത്തിന്റെയും രംഗങ്ങൾക്ക് സാക്ഷ്യം ഹിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് വിനയിന്റെ ഭൗതികശരീരം എത്തിച്ചത്. തലേദിവസം ഏതാണ്ട് ഇതേസമയത്തായിരുന്നു പഹൽഗാമിലെ ബൈസരനിൽ 'ഭേൽപുരി' കഴിച്ചുകൊണ്ടിരിക്കെ ഭീകരർ വിനയിന്റെ ജീവനെടുത്തത്. കേവലം ആറു ദിവസം മാത്രം നീണ്ട ദാമ്പത്യം.
പെട്ടിക്കു മേൽ തലവച്ച് കരഞ്ഞുകൊണ്ട് ഹിമാൻഷി ഭർത്താവിന് ആദരാഞ്ജലി അർപ്പിച്ചു. ഹിമാൻഷിയെ അമ്മയും സഹോദരനും ആശ്വസിപ്പിക്കാനാവാതെ നിന്നു. ''അദ്ദേഹത്തെപ്പോലുള്ളവർ കാരണമാണ് രാജ്യം സുരക്ഷിതമായി നിലനിൽക്കുന്നത്. നാമെല്ലാവരും അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കണം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ - വിതുമ്പിക്കൊണ്ട് ഹിമാൻഷി പറഞ്ഞു. തുടർന്ന് നിയന്ത്രണം വീണ്ടെടുത്ത് ജയ്‌ഹിന്ദ് വിളിയോടെ ഭർത്താവിന് അന്തിമ സല്യൂട്ട് നൽകുകയായിരുന്നു.
ആഗ്രഹിച്ച ജോലി, പക്ഷേ...
ഹരിയാനയിലെ കർണാൽ സ്വദേശിയാണ് വിനയ്. ഡൽഹിയിലെ സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായി മുൻ ബി.എസ്.എഫുകാരനായ മുത്തച്ഛൻ ഹവാ സിംഗ് പറഞ്ഞു. സർവീസസ് സെലക്ഷൻ ബോർഡ് വഴി നേരിട്ട് കമ്മിഷൻഡ് ഓഫീസർ റാങ്കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18 മാസം മുമ്പ് ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ഡൽഹി വിമാനത്താവളത്തിൽ നാവിക സേനാ മേധാവി അഡ്മിറൽ കെ. ത്രിപാഠി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |