മേയർ അജണ്ട വായിച്ച് അവസാനിപ്പിച്ചു
കണ്ണൂർ: ചിരട്ടയ്ക്കും വിറകിനും ക്ഷാമം നേരിട്ടതിനെ തുടർന്ന് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാരചടങ്ങുകൾ പ്രതിസന്ധിയിലായത് സംബന്ധിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതിനെ തുടർന്ന് ഇന്നലെ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. അഞ്ച് മിനുട്ടുകൾക്കുള്ളിൽ അജണ്ട വായിച്ച് തീർത്ത് മേയർ മുസ്ലീഹ് മഠത്തിൽ കൗൺസിൽ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
പഹൽഗാമിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ടവർക്കും മരണപ്പെട്ട ഫ്രാൻസിസ് മാർപ്പാപ്പക്കും അനുശോചനം രേഖപ്പെടുത്തിയാണ് അജണ്ടയിലേക്ക് കടന്ന ഉടൻ എൽ.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗവും പയ്യാമ്പലം ശ്മശാനത്തിലെ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയായിരുന്നു. പ്ലക്കാർഡുമായാണ് പ്രതിപക്ഷം കൗൺസിൽ ഹാളിലെത്തിയത്. വിഷയം അജണ്ടക്ക് ശേഷം ചർച്ചക്കെടുക്കാമെന്ന് മേയർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പയ്യാമ്പലം ശ്മശാനത്തിലെ വിറക് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ കൗൺസിലർമാർ മുദ്രവാക്യമുയർത്തി നടുത്തളത്തിലിറങ്ങി. മേയറുടെ സീറ്റിനരികിലെത്തി പ്രതിഷേധം ശക്തമാക്കിയതോടെ അജണ്ട വായിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധനിടെ ചെറിയ തോതിൽ ഉന്തും തള്ളും നടന്നു. കൗൺസിൽ യോഗത്തിലെ ബഹളം അറിഞ്ഞ് പൊലീസും കോർപറേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്നു.
ബഹളത്തിനിടെ കോർപറേഷനുള്ള സർക്കാർ ഫണ്ട് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിംലീഗിലെ കെ.പി.അബ്‌ദുൽ റസാഖ് പ്രമേയം അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |